മലമ്പുഴ: ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ താഴെയിറക്കാനായി കരസേന സംഘം. കരസേന രക്ഷാപ്രവർത്തനം ആരംഭിച്ചു. ഭക്ഷണവും വെള്ളവും എത്തിയ്‌ക്കാനുള്ള ശ്രമമാണ് തുടരുന്നത്. അഞ്ചംഗ സംഘം ബാബുവിന് 200 മീറ്റർ മാത്രം അകലെയാണുള്ളത്. ആധുനിക ഉപകരണങ്ങളുമായി രണ്ടു സൈനിക സംഘങ്ങൾ ഇന്നലെ രാത്രി സ്ഥലത്തെത്തി. പർവതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാസംഘം ബെംഗളൂരുവിൽനിന്ന് സുലൂർ വഴിയും മറ്റൊരു സൈനിക സംഘം ഊട്ടി വെല്ലിങ്ടനിൽനിന്നുമാണ് എത്തിയത്. മലയാളിയായ ലഫ്.കേണൽ ഹേമന്ത് രാജാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
ബാബുവിനെ രാവിലെ മലയിൽ നിന്നും താഴെയിറക്കും. 40 മണിക്കൂറായി യുവാവ് മലയിടുക്കിൽ കുടുങ്ങിയിരിക്കുകയാണ്. കരസേനയോടൊപ്പം സംഘത്തിൽ പർവ്വതാരോഹകരുമുണ്ട്. ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ്, ബാബുവുമായി സംസാരിച്ചു. ‘ബാബു ഭയക്കരുത്, ഞങ്ങൾ തൊട്ടടുത്തുണ്ട്’ എന്നാണ് സൈന്യം പറഞ്ഞത്. ബാബുവിനെ ഉടൻ താഴെയെത്തിയ്‌ക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്.
ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും ചേർന്ന് തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്കാണ് മലകയറിയത്. മലകയറിയത്. മല ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടികളും ഇട്ടു നൽകിയെങ്കിലും ബാബുവിന് മുകളിലേക്ക് കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരേയും പോലീസിനേയും വിവരം അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം രക്ഷാപ്രവർത്തനം നടത്താനായില്ല. വീഴ്‌ച്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. പ്രദേശത്ത് വന്യമൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നും ആറ് കിലോമീറ്റോളം അകലെയാണ് കൂർമ്പാച്ചി മല. ഇതിന് മുൻപും മല കയറുന്നതിനിടെ കാൽ വഴുതിവീണ് ബാബുവിന് പരിക്കേറ്റിരുന്നു.
Comments