പാലക്കാട്: ചേറാട് മലയിൽ കുടുങ്ങിയ ബാബുവിനെ എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ബാബു ആശുപത്രിയിലെത്തുന്നതിന് മുൻപ് രക്തം ഛർദ്ദിച്ചതായാണ് വിവരം. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ഈ മണിക്കൂറുകൾ നിർണ്ണായകമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാകും ബാബുവിനെ ആശുപത്രിയിൽ നിന്ന് മാറ്റുക.ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ഇസിജി ഉൾപ്പടെയുള്ള പരിശോധനാ ഫലം നോർമലെന്നും ഡോക്ടർ പറഞ്ഞു.
45 മിനിറ്റ് നീണ്ട കരസേനയുടെ രക്ഷാദൗത്യം പൂർത്തിയായി 1.30 മണിക്കൂർ കഴിഞ്ഞാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. ബാബുവിന് ആവശ്യമായ എല്ലാ ചികിത്സയും നൽകുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് ബാബു കുടുങ്ങിയത്. ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നാലെ കരസേനയുടെ സഹായം തേടുകയായിരുന്നു.
തിങ്കളാഴ്‌ച്ച രാവിലെയാണ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ബാബു കൂർമ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ ഇടയ്‌ക്ക് വെച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി മുകളിൽ കയറി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേയ്‌ക്ക് വരുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ബാബുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാറകൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
Comments