കറുകച്ചാൽ: ഓട്ടോറിക്ഷാ ഡ്രൈവറെ തടഞ്ഞു നിർത്തി ആക്രമിച്ച ശേഷം പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ പ്രതിയും ഭാര്യയും ചേർന്ന് മർദ്ദിച്ചു. സംഭവത്തിൽ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50) ഭാര്യ മഞ്ജു (46) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ സ്റ്റേഷനിൽ നിന്നും ഇവരെ പിടികൂടാനെത്തിയ മൂന്ന് പോലീസുകാർ ചികിത്സയിലാണ്. മുണ്ടത്താഴം പൂതുക്കുഴിയിൽ പ്രസാദിനെ ആക്രമിച്ചാണ് ബിജു പണം തട്ടിയെടുത്തത്.
ചൊവ്വാഴ്ച രാത്രി 8.30ഓടെ മുണ്ടത്താനത്തിന് സമീപമായിരുന്നു സംഭവം. മുണ്ടത്താനത്ത് നിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പ്രസാദിനെ മറ്റൊരു ഓട്ടോയിലെത്തിയ ബിജു തടഞ്ഞു നിർത്തി ആക്രമിക്കുകയും പോക്കറ്റിൽ നിന്നും 5000 രൂപയടങ്ങിയ പേഴ്‌സ് തട്ടിയെടുക്കുകയുമായിരുന്നു. കാലിന് പരിക്കേറ്റ പ്രസാദ് വിവരം കറുകച്ചാൽ പോലീസ് സ്‌റ്റേഷനിൽ അറിയിച്ച ശേഷം പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
രാത്രി ഒൻപതരയോടെയാണ് പോലീസ് ബിജുവിന്റെ വീട്ടിലെത്തിയത്. രക്ഷപെടാൻ ശ്രമിച്ച ബിജുവിനെ പിടികൂടുന്നതിനിടയിൽ സിപിഒ വിനീത്.ആർ.നായരുടെ കയ്യിൽ ബിജു കടിച്ചു. മറ്റുള്ള പോലീസുകാർ ചേർന്ന് ഇയാളെ കീഴടക്കിയെങ്കിലും പട്ടികക്കഷണവുമായെത്തിയ മഞ്ജു സിപിഒമാരായ പി.ടി.ബിജുലാൽ, ബിബിൻ ബാലചന്ദ്രൻ എന്നിവരെ ആക്രമിച്ചു. വീണ്ടും കടന്നു കളയാൻ ശ്രമിച്ച ബിജുവിനെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കിയത്. പോലീസിനെ ആക്രമിച്ചതിന് മഞ്ജുവിനെതിരെ മണിമല പോലീസും പ്രസാദിനെ ആക്രമിച്ച് പണം തട്ടിയതിന് കറുകച്ചാൽ പോലീസും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു .
Comments