തിരുവനന്തപുരം: ജമാഅത് ഇസ്ലാമിയുടെ മീഡിയ വൺ ചാനലിനെതിരെ കേന്ദ്ര സർക്കാർ കൈകൊണ്ട നടപടി ക്ഷണിച്ചുവരുത്തിയതാണെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവൽ. തെഹൽക്ക ഉൾപ്പെടെ വിവിധ ദേശീയ മാദ്ധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുളള മാത്യുസാമുവൽ വിവാദപരമായ നിരവധി വാർത്തകൾ പുറത്തു കൊണ്ടുവന്നിട്ടുണ്ട്.
ഇവരുടെ പ്രവർത്തനത്തെ സംബന്ധിച്ച് ചാനലിന് നിരവധി നോട്ടീസ് കേന്ദ്ര സർക്കാർ അയച്ചിട്ടുണ്ട്. എന്നാൽ ചാനൽ്അതെല്ലാം രഹസ്യമാക്കി വച്ചു. ഒരു സുപ്രഭാതത്തിലുണ്ടായ നടപടിയല്ല ചാനലിനു നേരെയുണ്ടായത്. ഇവരുടെ കണ്ടന്റ് നിരന്തരം മോനിറ്റർ ചെയ്തു കൊണ്ടിരുന്നു. എന്നാൽ ചാനലിൽ പ്രവർത്തിക്കുന്നവർ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചു. മാദ്ധ്യമ സ്ഥാപനങ്ങൾ പാലിക്കേണ്ട മര്യാദയും ലക്ഷ്മണരേഖയും ചാനൽ ലംഘിച്ചു.
കശ്മീരിൽ നിരവധി നിരപരാധികളെ ഭീകർ വെടിവെച്ചു കൊന്നപ്പോൾ ഇവർ നിശബ്ദത പാലിച്ചു. എന്നാൽ സൈന്യം ഭീകരവാദികളെയും അവരെ സഹായിക്കുന്നവരെയും വകവരുത്തിയപ്പോൾ രാജ്യത്തിനെതിരായി വാർത്ത നൽകി. നിരപരാധികളായ മുസ്ലീങ്ങളെ ഇന്ത്യൻ സൈന്യം വെടിവെച്ചു കൊന്നുവെന്ന് ചാനൽ പ്രചരിപ്പിച്ചു. ശുദ്ധ മണ്ടത്തരമാണ് ഇക്കാര്യത്തിൽ മീഡിയ വൺ കാണിച്ചത്. ഇന്ത്യൻ മാദ്ധ്യമം കശ്മീരിലെ പാവപ്പെട്ട ജനങ്ങളെ കൊന്നൊടുക്കുന്നുവെന്ന് പാകിസ്താൻ മാദ്ധ്യമങ്ങൾ മീഡിയവൺ വാർത്ത കാട്ടി പ്രചരിപ്പിച്ചു. പാകിസ്താൻ അന്താരാഷ്‌ട്ര വേദികളിൽ മീഡിയ വണിനെ തങ്ങൾക്ക് അനുകൂലമായി പ്രയോഗിച്ചു. ഇവർ അറിഞ്ഞോ അറിയാതെയോ ഇന്ത്യ വിരുദ്ധമായി പ്രവർത്തിച്ചു.
ഇന്ത്യൻ പട്ടാളത്തെയും ഇവർ വർഗീയവത്കരിച്ചു. ലോകത്തെ ഏറ്റവും പ്രൊഫഷണൽ ആണ് ഇന്ത്യൻ സൈന്യം. ആ സൈന്യത്തെയാണ് ഇവർ വർഗീയവാദികളാക്കിയത്. ഇവർ എല്ലാം വിഷയങ്ങളും മതത്തിലേക്ക് കൊണ്ടുപോയി. ജമാ അത്തെ ഇസ്ലാമിയുടെ ചാനൽ ആയത്‌കൊണ്ടാണ് ചാനലിനെതിരെ നടപടിയെന്നത് ശരിയല്ല. ഇവരുടെ രാഷ്‌ട്രീയം കേന്ദ്ര സർക്കാരിന് വിഷയമല്ല. സാമ്പത്തിക ഇടപാട് ആയിരുന്നുവെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ആകുമായിരുന്നു ഇടപെടൽ നടത്തുക. ഇന്ത്യയിൽ നിന്ന് കൊണ്ട് ഇവർ രാജ്യത്തെ തകർക്കാൻ ശ്രമിച്ചു. ഈ ചാനൽ തിരിച്ചുവന്നാൽ അവരുടെ ഫോർമാറ്റ് മാറ്റണം. ഇവർക്ക് പത്രപ്രവർത്തനം എന്തെന്ന് അറിയില്ലെന്നും മാത്യു സാമുവൽ വ്യക്തമാക്കി.
Comments