ഇടുക്കി: ആശങ്കയ്ക്കൊപ്പം കൗതുകമായി തൊടുപുഴ നഗരത്തിൽ സവാരിക്കെത്തിയ കുരങ്ങ്. ഹനുമാൻ കുരങ്ങെന്ന് അറിയപ്പെടുന്ന ഗ്രേ ലംഗൂർ കുരങ്ങുകളാണ് തൊടുപുഴയിലെത്തിയത്. ഇന്നലെ പകൽ സമയത്ത് നഗരത്തിലൂടെ ചാടി നടന്ന കുരങ്ങ് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കി. ഇടുക്കി റോഡിൽ മാർത്തോമ പള്ളിയ്ക്ക് പിൻഭാഗത്തെ വീടുകളുടെ മുകളിലും മരങ്ങളിലും ചാടി നടക്കുന്ന നിലയിലാണ് കുരങ്ങിനെ കാണുന്നത്.
കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ടവറിന് മുകളിലേക്ക് കുരങ്ങ് കയറിയതോടെ പ്രദേശവാസികൾ വനപാലകരെ വിവരം അറിയിച്ചു. തുടർന്നെത്തിയ വനപാലകർ കുരങ്ങിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. വനമേഖലയിൽ നിന്നും ലോറിയുടെ മുകളിൽ കയറി നഗരത്തിൽ എത്തപ്പെട്ടതാകാമെന്നാണ് വനപാലകരുടെ നിഗമനം. ആളുകളുമായി അധികം ഇടപെടാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന കുരങ്ങാണിവ.
ഏതാനും ദിവസം മുൻപ് മൂവാറ്റുപുഴ റോഡിലും സമാനമായ കുരങ്ങിനെ കണ്ടെത്തിയതായി വനപാലകർ പറഞ്ഞു. കാഴ്ചക്കാർക്ക് കൗതുകമായ ഹനുമാൻ കുരങ്ങിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യയിൽ പശ്ചിമഘട്ട മലനിരകളിലാണ് പൊതുവെ ഇവയെ കണ്ടുവരുന്നത്. കേരളത്തിൽ ചിന്നാറിലും സൈലറ്റ് വാലി മലനിരകളിലും ഹനുമാൻ കുരങ്ങുകൾ കൂട്ടമായി വളരുന്നുണ്ട്.
Comments