മലപ്പുറം : പിവി അൻവർ എംഎൽഎയുടെ 140 സെന്റ് ഭൂമി ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക്. ഒരു കോടി പതിനെട്ട് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാണ് നടപടി. എംഎൽഎയ്‌ക്ക് ബാങ്ക് ജപ്തി നോട്ടീസ് അയച്ചു. ജപ്തി നടപടിയെക്കുറിച്ച് ആക്സിസ് ബാങ്ക് പത്രപ്പരസ്യം നൽകിയിട്ടുണ്ട്.
ബാങ്ക് വ്യക്തമാക്കുന്നത് പ്രകാരം വായ്പയും കുടിശികയും പലിശയും രണ്ടുമാസത്തിനകം അടയ്‌ക്കണമെന്ന് നേരത്തെ ഡിമാന്റ് നോട്ടീസ് അയച്ചിരുന്നു. അദ്ദേഹം അത് കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ തിരിച്ചടവോ ഇതുമായി ബന്ധപ്പെട്ട ഒരറിയിപ്പോ അൻവർ പിന്നീട് ബാങ്കിന് നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജപ്തി നടപടിയിലേക്ക് നീങ്ങിയതെന്ന് ബാങ്ക് വ്യക്തമാക്കുന്നു.
അതേസമയം പിവി അൻവർ ആഫ്രിക്കയിലാണ് ഉളളത്. തെരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹം വെളിപ്പെടുത്തിയത് ആഫ്രിക്കയിൽ 200 കോടി രൂപയുടെ സ്വർണഖനന ബിസിനസ് ഉണ്ട് എന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടാകുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് എംഎൽഎയ്‌ക്ക് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്.
അൻവറിന്റെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണിപ്പാറയിലെ തടയണയ്‌ക്ക് കുറുകെ അനധികൃതമായി നിർമ്മിച്ച റോപ്വേയും ബോട്ട് ജെട്ടിയും പൊളിക്കുന്നത് തുടരുകയാണ്. എംഎൽഎയുടെ കക്കാടംപൊയിലിലെ വിവാദമായ വാട്ടർതീം പാർക്കിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ചീങ്കണ്ണിപ്പാറയിലെ തടയണ. ഇതിന് കുറുകെയാണ് മലകളെ ബന്ധിപ്പിച്ച് നിർമ്മിച്ച റോപ്വേ. നിലമ്പൂർ സ്വദേശി എംപി വിനോദ് 2017ൽ നൽകിയ പരാതിയിലാണ് അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ ഉത്തരവിട്ടത്
Comments