അബുദാബി : ഗാർഹിക അതിക്രമങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ അബുദാബിയിൽ സർവ്വേ നടത്തും. അബുദാബിയിലെ കമ്യൂണിറ്റി ഡെവലപ്‌മെൻറ് വകുപ്പും സെൻറർ ഫോർ ഷെൽട്ടറിംഗ് ആൻഡ് ഹ്യുമാനിറ്റേറിയൻ കെയറും സഹകരിച്ചാണ് സർവ്വേ നടത്തുന്നത്. സർവ്വേയിൽ എല്ലാ ജനങ്ങളും പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.
യു.എ.ഇ സർക്കാർ 2019ൽ ആരംഭിച്ച കുടുംബ സംരക്ഷണ നയപ്രകാരം വിവിധ തരം ഗാർഹിക അതിക്രമങ്ങളെ കേന്ദ്രീകരിച്ച് താറാക്കിയ ചോദ്യങ്ങളാണ് സർവ്വേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർവേയിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾ ഇരകൾക്കു നൽകുന്ന സേവനങ്ങൾ വിലയിരുത്തും. 18 വയസ്സ് മുതലുള്ളവർക്ക് ഓൺലൈനിലൂടെ സർവ്വേയിൽ പങ്കെടുക്കാം.
ഗാർഹിക അതിക്രമങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്താനും അവയ്‌ക്കുള്ള പരിഹാരങ്ങൾ ഉചിതമായ ഇടപെടലുകളിലൂടെ നൽകാനുമാണ് സർവ്വേയുടെ ലക്ഷ്യമെന്ന് കമ്യൂണിറ്റി ഡവലപ്‌മെൻറ് മേധാവി അറിയിച്ചു.സർവ്വേയിൽ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഗവേഷണ ആവശ്യത്തിനു മാത്രമേ ഇത് ഉപയോഗിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Comments