ബെംഗളൂരു: ഐപിഎൽ 2022 ലേക്ക് മറ്റൊരു മലയാളി സാന്നിദ്ധ്യമായി വിഷ്ണു വിനോദ്. കേരളത്തിന്റെ വിക്കറ്റ് കീപ്പറായ വിഷ്ണുവിനെ വാശിയേറിയ ലേലത്തിന് ഒടുവിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 50 ലക്ഷം രൂപ ചെലവാക്കിയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കിയത്.
ഇതോടെ ലേലത്തിലൂടെ ഐപിഎൽ 2022ന്റെ ഭാഗമാകുന്ന നാലാമത്തെ കേരള താരമാണ് വിഷ്ണു.നിലവിൽ ബേസിൽ തമ്പിയും കെ.എം അസിഫും കേരള ക്രിക്കറ്റ് അസോസിയേഷന്റെ അതിഥി താരമായ റോബിൻ ഉത്തപ്പയെയുമാണ് വിഷ്ണുവിനെ കൂടാതെ മറ്റ് ടീമുകൾ സ്വന്തമാക്കിയ മലയാളി താരങ്ങൾ.
20ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തിൽ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകൾക്ക് വിളിച്ചെടുക്കാൻ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയിൽ(ആക്‌സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്ണുവിന്റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്. 10.75 കോടി മുടക്കി സ്വന്തമാക്കിയ വിൻഡീസ് താരം നിക്കോളാസ് പുരാന് ബാക്ക് അപ്പായാണ് സൺറൈസേഴ്‌സിൽ വിഷ്ണു കളിക്കുക. വിഷ്ണുവും പുരാനും മാത്രമാണ് ഹൈദരാബാദ് ടീമിലെ വിക്കറ്റ് കീപ്പർമാർ.
അതേ സമയം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ ടീമിലേക്ക് തിരിച്ചെത്തിച്ച് മുംബൈ ഇന്ത്യൻസ്. 30 ലക്ഷം രൂപയ്‌ക്കാണ് മുംബൈ ഇന്ത്യൻസ് അർജുനെ സ്വന്തമാക്കിയത്. മുംബൈ ടീമിന്റെ ഉപദേശകൻ കൂടിയായ അച്ഛനു കീഴിൽ ആദ്യമായി കളിക്കാനുള്ള അവസരമാണ് പുതിയ സീസണിൽ അർജുന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ താരം മുംബൈയ്‌ക്കൊപ്പമുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽപ്പോലും കളിക്കാൻ അവസരം ലഭിച്ചില്ല.















