ദുബായ്: കേരളത്തിൽ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ 400 കോടി രൂപ മുതൽ മുടക്കിൽ ലുലുഫുഡ് പാർക്ക് ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര ഭക്ഷ്യ പ്രദർശനമായ ഗൾഫ് ഫുഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയിൽ കളമശ്ശേരിയിൽ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രം ഒന്നരവർഷത്തിനുള്ളിൽ പ്രവർത്തന സജ്ജമാകുമെന്ന് യൂസഫലി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 250 ആളുകൾക്ക് നേരിട്ട് തൊഴിൽ ലഭ്യമാകും. രണ്ട് ഘട്ടങ്ങളിലായുള്ള പദ്ധതി പൂർത്തിയാകുന്നതോടുകൂടി കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.
ഫുഡ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. അരൂരിൽ പ്രവർത്തനമാരംഭിക്കുന്ന സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം മാർച്ച് അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. 150 കോടി രൂപ മുതൽ മുടക്കുള്ള കേന്ദ്രം പൂർണ്ണമായും കയറ്റുമതി ലക്ഷ്യമാക്കിയുള്ളതാണെന്നും യൂസഫലി അറിയിച്ചു.
ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 1500 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിലടക്കം ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഗൾഫ് ഫുഡിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ലുലു ഇറക്കുമതി ചെയ്ത ഭക്ഷ്യോത്പന്നങ്ങളും എംഎ യൂസഫലി പുറത്തിറക്കി.
Comments