പത്തനംതിട്ട : ശബരിമലയിൽ തെലുങ്ക് നടൻ ചിരഞ്ജീവിക്കൊപ്പം യുവതിയും പ്രവേശിച്ചുവെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് ദേവസ്വം ബോർഡ്. ചിരഞ്ജീവിക്കൊപ്പം യുവതിയെ കടത്തിവിട്ടതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രസിഡന്റ് കെ. അനന്തഗോപൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നടനാണ് ചിരഞ്ജീവി. എങ്കിലും അദ്ദേഹത്തിന്റെയുൾപ്പെടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. താരത്തിനൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ കയ്യിൽ ജനന തീയതി അടങ്ങുന്ന ആധാർകാർഡ് ഉണ്ട്. അതിൽ അവരുടെ ജന്മ വർഷം എന്നത് 1966 ആണ്. അതു മാത്രവുമല്ല. ഇതിന് മുൻപും അവർ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ടെന്നും അനന്തഗോപൻ വ്യക്തമാക്കി.
എന്നാൽ ആളെ കണ്ടുകൊണ്ട് പ്രായം നിശ്ചയിച്ച് ചിലർ വ്യാജ പ്രചാരണം നടത്തുന്നു. യുവതിയെ ശബരിമലയിൽ പ്രവേശിപ്പിച്ചെന്ന തരത്തിൽ വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നു. ഇത്തരം ആക്ഷേപം ഉയർത്തി ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കാനുള്ള പരിശ്രമമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന് കടുത്ത പ്രതിഷേധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments