മുംബൈ: സംഗീത ഇതിഹാസം ലത മങ്കേഷ്‌കറുടെ വസതിയിൽ സന്ദർശനം നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. മുംബൈയിലെ ലതമങ്കേഷ്‌റുടെ വസതിയിലാണ് സന്ദർശനം നടത്തിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സന്ദർശനം. ലതാജിയുടെ കുടുംബാംഗങ്ങളെ അദ്ദേഹം സംസാരിക്കുകയും വിഖ്യാത ഗായികയ്‌ക്ക് പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്തു.
ലതാ മങ്കേഷ്‌കറിന് അസമുമായി പറഞ്ഞറിയിക്കാനാകാത്ത ബന്ധമുണ്ടെന്ന് ഹിമന്ത പറഞ്ഞു. ലതാജിയുടെ കുടുംബത്തിലെ എല്ലാവരെയും താൻ കണ്ടുവെന്നും അസമിലെ പൊതുജനങ്ങൾക്ക് വേണ്ടി ആദരാഞ്ജലി അർപ്പിച്ചുവെന്നും സന്ദർശനത്തിന് ശേഷം ഹിമന്ത വ്യക്തമാക്കി. ഫെബ്രുവരി ആറിന് ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലത മങ്കേഷ്‌കർ രാജ്യത്തോട് വിടപറയുന്നത്.
കൊറോണ ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ലതമങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രിയഗായികയോടുള്ള ആദര സൂചകമായി രാജ്യം രണ്ട് ദിവസത്തെ ദുഃഖാചരണം നടത്തിയിരുന്നു. രണ്ട് ദിവസത്തേയ്‌ക്ക് ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടിയാണ് രാജ്യം ആദരിച്ചത്. ഔദ്യോഗിക വിനോദ പരിപാടികളും ഉണ്ടായിരുന്നില്ല. രാജ്യമെമ്പാടുമുള്ള നിരവധി പേരാണ് പ്രിയഗായികയ്‌ക്ക് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്.
1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. 1942 ൽ തന്റെ 13-ാം വയസിലാണ് മങ്കേഷ്‌കർ ഗായകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചത്. നൈറ്റിംഗേൾ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലടക്കം 30,000 ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
Comments