മോഷണം നാട്ടിൽ പതിവായി കേൾക്കുന്ന ഒരു കുറ്റകൃത്യമാണ്. പണവും, വിലപിടിപ്പുള്ള വസ്തുക്കളുമാണ് പൊതുവെ മോഷ്ടിക്കപ്പെടുന്നത്. ഒറ്റയടിക്ക് സമ്പന്നരാകാൻ നടത്തിയ ചരിത്ര പ്രസിദ്ധ മോഷണങ്ങളെക്കുറിച്ചും നാം കേട്ടിരിക്കും. എന്നാൽ അമേരിക്കയുടെ ചരിത്രത്തിലെ വ്യത്യസ്തനായ ഒരു മോഷ്ടാവുണ്ട്. പൊന്നിനോടും പണത്തിനോടുമല്ല ഈ മോഷ്ടാവിന് താത്പര്യം. പകരം പുസ്തകങ്ങളോടാണ്. സ്റ്റീഫൻ ബ്ലംബർഗ് എന്ന കള്ളൻ ഒരായുസ്സു കൊണ്ട് മോഷ്ടിച്ചത് അഞ്ച് മില്യൺ ഡോളറിന്റെ പുസ്തകങ്ങളാണ്.
പുസ്തകങ്ങളോടുള്ള ബ്ലംബർഗിന്റെ പ്രിയം ആരംഭിക്കുന്നത് സ്‌കൂൾ കാലത്താണ്. വിക്ടോറിയൻ കാലത്തെ വാസ്തു ശിൽപ്പങ്ങളിലെ അപൂർവ്വ ഭംഗി ബ്ലംബർഗിനെ വല്ലാതെ ആകർഷിച്ചിരുന്നു. വളർച്ചയ്‌ക്കിടെയുള്ള ഏതോ ഘട്ടത്തിലാണ് ശിൽപ്പങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രിയം പുസ്തകങ്ങളിലേക്ക് വഴിമാറിയത്.
1948 ൽ ഒട്ടാവയിലാണ് സ്റ്റീഫെൻ കാരീ ബ്ലംബർഗ് എന്ന സ്റ്റീഫൻ ബ്ലംബർഗ് ജനിച്ചത്. സെന്റ് പോൾസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യഭ്യാസം. സ്‌കൂളിലേക്കുള്ള വഴിമദ്ധ്യേ വിക്ടോറിയൻ കാലത്തെ അവിസ്മരിപ്പിക്കുന്ന ഇടിഞ്ഞു പൊളിഞ്ഞ വീടുകൾ കുഞ്ഞ് ബ്ലംബർഗിനെ വല്ലാതെ ആകർഷിച്ചിരുന്നു. ഇവിടെ നിന്നുള്ള വാതിൽ പിടികളും മറ്റും കുഞ്ഞ് ബ്ലംബർഗ് കൊണ്ടുവന്ന് സൂക്ഷിക്കുമായിരുന്നു. ഇതിനൊപ്പം തന്നെ പുസ്തകങ്ങളും ബ്ലംബർഗിന്റെ ശേഖരത്തിൽ ഇടം നേടി.
മിനസൊട്ട സർവ്വകലാശാലാ ലൈബ്രറിയിലെ പുസ്തകങ്ങൾ മോഷ്ടിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യം പഠന സംബന്ധമായ ആവശ്യത്തിനായി ലൈബ്രറിയിൽ നിന്നും എടുക്കുന്ന പുസ്തകങ്ങൾ തിരിച്ചു നൽകാതെയായിരുന്നു ബംബ്ലർ അതെല്ലാം തന്റേതാക്കിയത്. പിന്നീട് അധികൃതർ അറിയാതെ മോഷണവും ആരംഭിച്ചു. അങ്ങിനെ പല ലൈബ്രറികളിൽ നിന്നായി 1990 വരെ ബ്ലംബർ മോഷ്ടിച്ചത് 23,600 പുസ്തകങ്ങളാണ്.
മോഷണം പിടിക്കപ്പെട്ടതോടെ 1990 മാർച്ച് 20 ന് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 71 മാസത്തെ തടവ് ശിക്ഷയും, 2,00,000 ഡോളർ പിഴയും അദ്ദേഹത്തിന് വിധിച്ചു. നാലര ് വർഷത്തെ ജയിൽ ശിക്ഷയ്‌ക്ക് ശേഷം 1995 ഡിസംബറിൽ ജയിൽ മോചിതനായ അദ്ദേഹം മോഷണം അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല. പുസ്തക മോഷണം ഹോബിയാക്കിയ അദ്ദേഹം വീണ്ടും കവർച്ച തുടർന്നു.
268 സർവ്വകലാശാലകളിൽ നിന്നും, മ്യൂസിയങ്ങളിൽ നിന്നുമുള്ള പുസ്തകങ്ങൾ ആയിരുന്നു ഇയാളുടെ ശേഖരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ പുസ്തകങ്ങളിലെ ഒരു പേജ് പോലും അദ്ദേഹം വായിച്ചു നോക്കുകയോ, എന്തിന് ഒന്ന് മറിച്ച് നോക്കുക കൂടി ചെയ്തിരുന്നില്ല. ഇവ വിറ്റ് സാമ്പത്തിക നേട്ടം ഉണ്ടാക്കാനും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അദ്ദേഹത്തിന്റെ പുസ്തക ശേഖരം ബ്ലംബർഗ് കളക്ഷൻസ് എന്നാണ് പിൽക്കാലത്ത് അറിയപ്പെട്ടിരുന്നത്.
തടവ് ശിക്ഷയ്‌ക്കിടെ 1991 ൽ അദ്ദേഹത്തിന്റെ മാനസിക നില പരിശോധിച്ചപ്പോഴാണ് ബിബ്ലിയോ മാനിയ എന്ന മാനോരോഗത്തിന് അടിമയാണ് അദ്ദേഹം എന്ന് വ്യക്തമായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ കുട്ടിയായിരിക്കേ നിരവധി തവണ അദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സ തേടിയതായും. അമേരിക്കയിൽ ആദ്യമായായിരുന്നു ഒരാൾക്ക് ഇത്തരത്തിൽ ഒരു രോഗം സ്ഥിരീകരിക്കുന്നത്. അങ്ങിനെ തന്റെ രോഗത്തിന്റെ പേരിലും ബ്ലംബർഗ് വാർത്തകളിൽ നിറഞ്ഞു.














