ദുബായ് : ഗതാഗത ചട്ടങ്ങൾ ലംഘിക്കുന്ന സൈക്കിൾ യാത്രികർക്ക് മുന്നറിയിപ്പുമായി റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. സൈക്കിൾ യാത്രികരുടെ അശ്രദ്ധ മൂലമുള്ള അപകടങ്ങൾ വർധിച്ചതോടെയാണ് തീരുമാനം. ജോഗിംഗ് ട്രാക്കുകളിലും നിരീക്ഷണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ദുബായിൽ അശ്രദ്ധമായി സൈക്ലിംഗ്, ജോഗിംഗ് നടത്തി അപകടങ്ങൾ വരുത്തിയാൽ ഇനി കടുത്ത ശിക്ഷ ലഭിക്കും.നടപ്പാതകൾ കയ്യടക്കുകയോ ഗതാഗത ചട്ടങ്ങൾ ലംഘിക്കുകയോ ചെയ്യുന്നവരെ കയ്യോടെ പിടികൂടാനാണ് ആർടിഎ തീരുമാനം. ബെല്ലും ബ്രേക്കുമില്ലാതെ പായുന്നതു മൂലമുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ജോഗിംഗ് ട്രാക്കുകളിലും നിരീക്ഷണമുണ്ടാകും. ജുമൈറയിലെ പുതിയ ജോഗിംഗ്-സൈക്ലിംഗ് ട്രാക്കുകളിൽ ഹൈഹീൽ ചെരുപ്പോ റോളർ സ്‌കേറ്റോ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.. ട്രാക്കുകൾക്കു കേടുപാടുണ്ടാക്കുന്ന പ്രവൃത്തികൾകർശനമായി നിയന്ത്രിക്കും.
സൈക്ലിംഗും ജോഗിംഗും നടത്തുന്നവർക്കായുള്ള പുതിയ മാർഗനിർദേശങ്ങൾ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. സൈക്കിളുകൾ നിശ്ചിത പാതകളിൽ മാത്രം ഉപയോഗിക്കുകയും 12 വയസ്സിൽ താഴെയുള്ളവർ റോഡിലോ സൈക്കിൾ ട്രാക്കിലോ സൈക്കിൾ ചവിട്ടുമ്പോൾ മുതിർന്നയൊരാൾ കൂടെയുണ്ടാകണമെന്നും നിഷ്‌ക്കർഷിക്കുന്നു. ജോഗിംഗ് ട്രാക്കിലും നടപ്പാതകളിലും സൈക്കിൾ ഉപയോഗിച്ചാൽ 200 ദിർഹം പിഴ നൽകേണ്ടി വരും . അനുവദനീയമല്ലാത്ത ട്രാക്കിൽ കടന്നാൽ 300 ദിർഹം പിഴ നൽകണം സൈക്കിൾ യാത്രികർ ഹെൽമറ്റും റിഫ്‌ലക്ടീവ് ജാക്കറ്റും ധരിക്കണമെന്നും നിർദേശമുണ്ട്.. മടക്കിവയ്‌ക്കാവുന്ന സൈക്കിളുകൾക്കു മാത്രമാണ് മെട്രോയിൽ അനുമതി.
നടപ്പാലങ്ങളിൽ സൈക്കിളുകൾ കയ്യിലെടുത്ത് കൊണ്ടുപോകണം. ഇ-സ്‌കൂട്ടർ, സൈക്കിൾ എന്നിവയുമായി മെട്രോയിൽ യാത്രചെയ്യുമ്പോൾ സഹയാത്രികർക്കു മുറിവേറ്റാൽ 100 ദിർഹം മുതൽ പിഴ ചുമത്തും. നിയമ ലംഘനത്തിന്റെ ഗൗരവം അനുസരിച്ച് പിഴ കൂടുകയും ചെയ്യും.അതേ സമയം സ്‌പോർട്‌സ് സൈക്കിൾ, കാർഗോ സൈക്കിൾ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനു പുറമേ സൈക്കിൾ സൗഹൃദ നഗരമാക്കാനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments