തിരുവനന്തപുരം: ഗവർണർക്ക് ചാൻസിലർ പദവി വേണ്ടെന്ന് സംസ്ഥാന സർക്കാർ. പൂഞ്ചി കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളിലുള്ള മറുപടിയായാണ് സർക്കാർ ഈ നിലപാട് അറിയിക്കുന്നത്. ഗവർണർക്ക് ഭരണഘടനാപരമായ അധികാരങ്ങൾ തുടരാമെന്നും ചാൻസിലർ പദവി ഭരണഘടനയ്‌ക്ക് പുറത്തുള്ള അധികാരമാണെന്നും മന്ത്രിസഭ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാനായി ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചിയുടെ നേതൃത്വത്തിൽ നിയോഗിച്ച കമ്മിറ്റിയാണ് പൂഞ്ചികമ്മിറ്റി.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള നിർണ്ണായക രേഖങ്ങളടങ്ങിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. ഗവർണറുടെ അധികാരം സംബന്ധിച്ചുള്ള കാര്യങ്ങളും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ടിലുള്ള മറുപടി സംസ്ഥാന സർക്കാരിനോട് കേന്ദ്രസർക്കാർ ആരാഞ്ഞിരുന്നു. ഈ മറുപടിയിലാണ് ഗവർണർക്ക് ചാൻസിലർ പദവി വേണ്ടന്നുള്ള തീരുമാനം സംസ്ഥാന സർക്കാർ അറിയിച്ചത്.
ഗവർണർ -സർക്കാർ പോര് തുടരുന്ന സാഹചര്യത്തിലാണ് ഭരണഘടനയ്‌ക്ക് പുറത്തുള്ള അധികാരം ഗവർണർക്ക് നൽകേണ്ടതില്ലെന്ന തീരുമാനം സർക്കാരെടുത്തത്. സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ചാൻസിലർ പദവി തനിക്ക് വേണ്ടെന്ന നിലപാടാണ് ഗവർണർ എടുത്തത്. വൈസ് ചാൻസിർ നിയമനങ്ങളിൽ ഉൾപ്പെടെ രാഷ്‌ട്രീയ ഇടപെടൽ തുടർന്നാൽ ചാൻസിലർ പദവി ഒഴിയാൻ തയ്യാറാണെന്നാണ് ഗവർണർ അറിയിച്ചത്.
ഗവർണറുടെ അധികാരത്തിന് പുറമെ സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇത് അംഗീകരിക്കേണ്ടതില്ലെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. രാജ്യസഭാംഗങ്ങളുടെ എണ്ണം ഇപ്പോൾ ഒൻപതാണ്. അത് കൂട്ടിയാൽ സാമ്പത്തിക ചെലവ് കൂടുമെന്ന വിലയിരുത്തലിലാണ് തീരുമാനം.
Comments