തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമായത്. ഗവർണർ നിയമസഭയിലെത്തിയതോടെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ ക്ഷുഭിതനായാണ് ഗവർണർ നയപ്രഖ്യാപനം ആരംഭിച്ചത്. പ്രതിഷേധിക്കാനുള്ള സമയമല്ല ഇതെന്നാണ് ഗവർണർ അറിയിച്ചത്.
നയപ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭാ കവാടത്തിൽ പ്രതിഷേധിക്കുകയാണ്. സഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസാരിക്കാൻ എഴുന്നേറ്റെങ്കിലും അനുവദിച്ചിരുന്നില്ല. അതേസമയം ഗവർണറുടെ നയപ്രഖ്യാപനത്തിൽ ആഹ്ലാദ പ്രകടനമില്ലാതെ ഭരണപക്ഷം സഭയിൽ. ഡസ്‌കിലടിച്ചുള്ള ആഹ്ലാദപ്രകടനം ഇത്തവണയില്ല.
പതിനഞ്ചാം നിയമസഭയുടെ നാലാമത് സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. വാഗ്ദാനങ്ങൾ സർക്കാർ നടപ്പിലാക്കി. കൊറോണ പ്രതിസന്ധിയെ സംസ്ഥാനം വിജയകരമായി നേരിട്ടുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കൊറോണ മൂലമുള്ള മരണനിരക്ക് പിടിച്ചു നിർത്താൻ സംസ്ഥാനത്തിനായി. കൊറോണയെ പ്രതിരോധിക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ മികച്ചു നിന്നു. കൊറോണ മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാനായി എന്നും ഗവർണർ പറഞ്ഞു.
സർക്കാരിന്റെ നൂറുദിന പരിപാടിയെയും ഗവർണർ പ്രശംസിച്ചു. 100 ദിന പരിപാടികളിലൂടെ നേരിട്ടും നേരിട്ടല്ലാതെയും തൊഴിൽ നൽകാനായി. രണ്ടാമത്തെ 100 ദിന പരിപാടി 17,000 കോടിയുടേതാണ്. 2022ൽ സമ്പൂർണ ഇ-ഗവേണൻസ് നടപ്പിലാക്കും. തമിഴ്‌നാടിന് വെള്ളം ഉറപ്പാക്കി മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്നത് തന്നെയാണ് നിലപാടെന്നും ഗവർണർ പറഞ്ഞു.
Comments