ലക്ഷക്കണക്കിന് ജീവജാലങ്ങൾ അധിവസിക്കുന്ന ഇടമാണ് ഭൂമി.വൈവിധ്യങ്ങളാൽ സമ്പന്നമായ നമ്മുടെ ഈ കൊച്ചു ഭൂമിയിൽ 700 കോടിയിലധികം മനുഷ്യർ വിവിധ ദേശങ്ങളിൽ, രൂപത്തിൽ, ഭാവത്തിൽ വിവിധ ഭാഷകൾ സംസാരിച്ച് ജീവിക്കുന്നു.
മനുഷ്യ കുലത്തിന്റെ മുഖ്യ ആശയവിനിമയ ഉപാധിയാണ് ഭാഷ. ഇതു തന്നെയാണ് മറ്റു ജീവജാലങ്ങളിൽ നിന്ന് നമ്മെ വേറിട്ട് നിർത്തുന്നതും. ചെറുതും വലുതുമായി ലോകത്താകമാനം 6,500 ലധികം ഭാഷകൾ നമ്മൾ മനുഷ്യർ സംസാരിക്കുന്നുണ്ടെന്നാണ് വിവരം. അവയിൽ പലതും നമുക്ക് കേട്ടു കേൾവി കൂടി ഉണ്ടായിരിക്കില്ല.
എന്നാൽ കാലപ്പഴക്കത്താൽ മനുഷ്യകുലത്തിന് മാത്രം സ്വന്തമായ ഭാഷാ സമ്പത്ത് നഷ്ടമായി കൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങൾ ചൂണ്ടികാട്ടുന്നത്. കോളനിവൽക്കരണവും കുടിയേറ്റവും ചെറിയ ചെറിയ രാജ്യങ്ങളെയും ഗോത്രങ്ങളെയും നിഷ്പ്രഭരാക്കിയപ്പോൾ അക്കൂട്ടത്തിൽ അവരുടെ ഭാഷയും നിശബ്ദമായി പോയി. അങ്ങനെ കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞു പോയ ഭാഷകൾ ഒട്ടനവധിയാണ്. ഒടുവിലിതാ തെക്കേ അമേരിക്കയിലെ ഒരു പ്രാദേശിക ഭാഷയ്‌ക്കും അന്ത്യം സംഭവിച്ചിരിക്കുന്നു എന്ന ദു:ഖകരമായ വാർത്തയാണ് പുറത്ത് വരുന്നത്.
തെക്കേ അമേരിക്കയിലെ യാഗൻ സമൂഹത്തിന്റെ ഭാഷയാണ് യമന. ഇതാണിപ്പോൾ ലോകത്ത് നിന്ന് അപ്രത്യക്ഷമായത്. ഇത് എങ്ങനെയാണല്ലേ. ഈ ഭാഷ സംസാരിക്കുന്ന അവസാനത്തെയാളും മരിച്ച് പോയതാണ് യമന ഭാഷയ്‌ക്ക് അന്ത്യം സംഭവിക്കാൻ കാരണം. യാഗൻ സമൂഹത്തിന്റെ അവസാന കണ്ണിയായിരുന്നു ക്രിസ്റ്റീന കാൽഡെറോൺ എന്ന 93 കാരി. ഇവർ വാർദ്ധക്യസഹജമായ അസുഖത്താൽ വിട വാങ്ങിയതോടെയാണ് യമന ഭാഷയും മരിച്ചത്. ക്രിസ്റ്റീനയ്‌ക്ക് മക്കളും കൊച്ചുമക്കളുമായി വലിയ കുടുംബം തന്നെ ഉണ്ടെങ്കിലും അവർക്ക് ആർക്കും തന്നെ തങ്ങളുടെ മാതൃ ഭാഷ അറിയില്ല എന്നതാണ് ഏറെ ദു:ഖകരം.
അവസാന ശ്വാസത്തിലും തന്റെ മാതൃ ഭാഷ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയാണ്.ക്രിസ്റ്റീന കാൽഡെറോൺ വിടവാങ്ങിയത്. ഇവർ യമന ഭാഷയുടെ ഒരു നിഘണ്ടു തയ്യാറാക്കുകയും നിരവധി പ്രസിദ്ധീകരണങ്ങൾ യമനയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു.അവസാന നാളുകളിലും തന്റെ മാതൃഭാഷ ആരെങ്കിലും ഏതെങ്കിലും രീതിയിൽ സംരക്ഷിക്കുമെന്ന പ്രതീക്ഷ ബാക്കി വെച്ചാണ് ക്രിസ്റ്റീന കാൽഡെറോൺ മരിച്ചത്.
മലയാളം കുറച്ച് കുറച്ച് അരിയൂ എന്ന് പറഞ്ഞ് വീമ്പിളക്കുന്ന നമ്മൾ മലയാളികൾക്കും യമന ഭാഷയുടെ അന്ത്യം ഒരു പാഠമാണ്. നമ്മുടെ സ്വന്തം മാതൃ ഭാഷയെ സംരക്ഷിച്ചില്ലെങ്കിൽ കാലപഴക്കത്താൽ തേനൂറുന്ന അമ്മ മലയാളം മൺമറഞ്ഞു പോയേക്കാം.
Comments