തിരുവനന്തപുരം: കെഎസ്ഇബിയിൽ ഇടതു യൂണിയനുകൾ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തു തീർപ്പിലേക്ക്. ബോർഡ് ചെയർമാൻ ഡോ ബി അശോകുമായി യൂണിയനുകൾ നാളെ ചർച്ച നടത്തും.
സമരസമിതി പ്രതിനിധികളും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും തമ്മിൽ ഇന്ന് നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പിന് അനുകൂലനിലപാടാണ് ലഭിച്ചതെന്നാണ് വിവരം.സമരത്തിൽ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.വൈദ്യുതി ബോർഡ് ആസ്ഥാനത്തിന് ഏർപ്പെടുത്തിയ എസ് ഐ എസ് എഫ് സുരക്ഷ തുടരണോ വേണ്ടയോ എന്നതിൽ ഇടത് ട്രേഡ് യൂണിയനുകൾക്ക് സ്വീകാര്യമായ തീരുമാനം എടുക്കാനും തീരുമാനമായതായാണ് വിവരം.
ഇന്നലെ എകെജി സെന്ററിൽ മുന്നണിയുടേയും യൂണിയനുകളുടേയും നേതൃത്വവുമായുള്ള ചർച്ചയ്‌ക്ക് ശേഷം കെഎസ്എബി സമരത്തിന് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉറപ്പ് നൽകിയിരുന്നു.
കെഐസ്ഇബി ചെയർമാന്റെ അധികാര ദുർവിനിയോഗത്തിന് എതിരായിട്ടാണ് സമരം നടത്തുന്നതെന്നാണ് ഇടത് ട്രേഡ് യൂണിയനുകൾ വ്യക്തമാക്കിയിരുന്നത്. കെസ്ഇബിക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പരിഷ്‌കാരങ്ങളിൽ നിന്ന് ചെയർമാൻ പിൻമാറിയാൽ പ്രക്ഷോഭം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സമരസമിതി പറഞ്ഞിരുന്നു.
കെഎസ്ഇബി ചെയർമാൻ ഡോ.ബി അശോക് അധികാര ദുർവിനിയോഗം നടത്തി വകുപ്പിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നാണ് ട്രേഡ് യൂണിയനുകളുടെ പ്രധാന ആരോപണം.അംഗീകൃത തൊഴിലാളി സംഘടനകളെ അവഗണിച്ച് തീരുമാനമെടുക്കുന്നുവെന്നും യൂണിയനുകൾ ആരോപിക്കുന്നു.
Comments