ലക്നൗ: കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ എസ്.പി സിംഗ് ബാഗേലിന് നേരെയുണ്ടായ ആക്രമണം സമാജ്‌വാദി പാർട്ടിയുടെ ഭീരുത്വമാണ് സൂചിപ്പിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കർഹാൽ നിയമസഭ മണ്ഡലത്തിലെ തോൽവി പ്രതീക്ഷിച്ച് സമനില തെറ്റിനിൽക്കുകയാണ് എസ്പി നേതാക്കളെന്നും അദ്ദഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയിലെ കർഹാലിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു യോഗി.
ജനങ്ങളെ അഭിസംബോധന ചെയ്യവേ സമാജ്‌വാദി പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ് യുപി മുഖ്യമന്ത്രി നടത്തിയത്. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ ബന്ധു ശിവ്പാൽ യാദവിനെയും യുപി മുഖ്യമന്ത്രി പരിഹസിച്ചു.
ഇന്നത്തെ പത്രങ്ങളിൽ ഒരു ഫോട്ടോ കണ്ടു. ആ ചിത്രം ഒരേസമയം തന്നെ ചിരിപ്പിക്കുകയും ഖേദിപ്പിക്കുകയും ചെയ്തു. ശിവപാലിന്റെ കാര്യം കഷ്ടം തന്നെ, സംസ്ഥാന നേതാവായിരുന്നിട്ട് പോലും ഒരു സീറ്റ് കൊടുത്തില്ല. അദ്ദേഹത്തിന്റെ ദൗർഭാഗ്യത്തിൽ വിഷമം തോന്നുന്നുവെന്നും യോഗി പറഞ്ഞു. ശിവ്പാൽ സിംഗ് യാദവിന്റെ തിരിച്ചുവരവ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ബിജെപിയെ പരാജയപ്പെടുത്താൻ സഹായിക്കുമെന്നും കഴിഞ്ഞ ദിവസം എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവാണ് കർഹാളിൽ നിന്ന് മത്സരിക്കുന്നത്.
Comments