തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്ന നയപ്രഖ്യാപനത്തിലെ പരാമർശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി തമിഴ്‌നാട്. പുതിയ ഡാം നിർമ്മിക്കുമെന്നും ജല നിരപ്പ് 136 അടിയായി നിലനിർത്തുമെന്നുമുള്ള സർക്കാർ പ്രഖ്യാപനത്തിനെതിരെയാണ് തമിഴ്‌നാട് കോടതിയെ സമീപിക്കുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട അടുത്ത സുപ്രീംകോടതി സിറ്റിംഗിൽ തമിഴ്‌നാട് ഇക്കാര്യം ഉന്നയിക്കും. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യത്തിലാണ് യാതൊരു കൂടിയാലോചനകളുമില്ലാതെ പ്രഖ്യാപനം നടത്തിയത്. തമിഴ്‌നാടിന് ജലം ഉറപ്പാക്കി പുതിയ ഡാം പണിയുമെന്നും നിലവിലെ ഡാമിലെ ജല നിരപ്പ് 136 അടിയായി നിലനിർത്തുമെന്നുമായിരുന്നു പ്രഖ്യാപനം.
വോട്ട് കിട്ടാനും ജനങ്ങളെ കൈയ്യിലെടുക്കാനും വർഷങ്ങളായി ആവർത്തിക്കുന്ന പതിവ് പല്ലവി ഇക്കുറി നയപ്രഖ്യാപനത്തിലും ഉൾപ്പെടുത്തുകയായിരുന്നു. മന്ത്രിസഭായോഗത്തിൽ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കുക എന്ന ഉത്തരവാദിത്വം മാത്രമാണ് ഗവർണ്ണർ നിർവ്വഹിച്ചത്. അതിനാൽ പതിവുപോലെ ഗവർണ്ണറെ പഴിചാരി രക്ഷപ്പെടുന്ന രീതി നടപ്പാവില്ല. ഒപ്പം കോടതിയുടെ തീരുമാനങ്ങൾക്ക് മുകളിൽ നയം കൊണ്ടുവന്ന സർക്കാരിന് കോടതിയുടെ ശകാരം ഏറ്റുവാങ്ങേണ്ടി വരും.
വർഷങ്ങളായി കേസ് നടക്കുന്ന വിഷയത്തിൽ തമിഴ്‌നാടുമായോ കോടതി നിയോഗിച്ച സമിതിയുമായോ ചർച്ചകൾ നടത്തിയില്ലെന്ന കാര്യം തമിഴ്‌നാട് കോടതിയെ അറിയിക്കും. ഡാം വിഷയം കോടതി ഇനി പരിഗണിക്കുമ്പോഴാവും തമിഴ്‌നാട് സർക്കാർ ഈ കാര്യങ്ങൾ അറിയിക്കുക.
Comments