ഇംഫാൽ : മണിപ്പൂരിൽ നാഷണൽ പീപ്പിൾസ് പാർട്ടി സ്ഥാനാർത്ഥിയുടെ പിതാവിന് നേരെ ഭീകരാക്രമണം. എൻപിപി സ്ഥാനാർത്ഥി എൽ സഞ്‌ജോയുടെ പിതാവ് ഷംജയ് സിംഗിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. മണിപ്പൂരിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. സഞ്‌ജോയ്‌ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നത് ഷംജയ് സിംഗ് ആയിരുന്നു. കഴിഞ്ഞ ദിവസം യയിരിപോക്ക് യംബെം ലെയ്‌ക്കയിൽ പ്രചാരണം നടത്തുന്നതിനിടെ വാഹനങ്ങളിൽ എത്തിയ ഭീകരർ അദ്ദേഹത്തിന് നേടെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ തോളിലാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അൻഡ്രോ നിയോജക മണ്ഡലത്തിൽ നിന്നുമാണ് സഞ്‌ജോയ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സ്ഥാനാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് എൻപിപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.
Comments