മൂന്നാർ : മൂന്നാറിൽ കാട്ടുകൊമ്പന്മാരുടെ ഏറ്റുമുട്ടൽ. നല്ലതണ്ണി എസ്റ്റേറ്റിലെ കുറുമല ഡിവിഷനിൽ ഗണേശൻ, ചില്ലി കൊമ്പൻ എന്നിങ്ങനെ വിളിപ്പേരുള്ള കാട്ടുകൊമ്പൻമാരാണ് ഏറ്റുമുട്ടിയത്. മൂന്നാറിലെ തോട്ടം മേഖലയിൽ കാട്ടാന ആക്രമണം തുടർക്കഥയാവുന്നതിന്റെ ഭീതിയിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് കൊമ്പൻമാർ പോരടിച്ചത്. ശേഷം പുലർച്ചെ ഇവർ കാട്ടിലേക്ക് മടങ്ങിയെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടാനകൾ നിർത്തിയിട്ടിരുന്ന ഓട്ടോയും പാലത്തിന്റെ കൈവരികളും തേയിലച്ചെടികളും തകർത്തു.
റോഡരികിൽ നിർത്തിയിട്ടിരുന്ന പ്രവീൺ കുമാറെന്ന കിഡ്നി രോഗിയുടെ ഓട്ടോറിക്ഷയാണ് കാട്ടാന ഏറ്റുമുട്ടലിൽ ഭാഗികമായി തകർന്നത്. സമീപത്തെ പാലത്തിന്റെ കൈവരികൾക്ക് കേടുപാടുകൾ വരുത്തിയ കാട്ടാനകൾ തേയിലച്ചെടികളും നശിപ്പിച്ചു. പരസ്പരം ആക്രമിക്കുന്നതിനിടെ ഇവയ്ക്ക് പരിക്കേറ്റതായും സംശയമുണ്ട്.
കാട്ടാന ശല്യം വർദ്ധിക്കുകയാണെന്നും വനംവകുപ്പിന്റെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകണമെന്നും വാർഡംഗവും മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പ്രവീണ രവികുമാർ പറഞ്ഞു. ആക്രമിക്കുന്നതിനിടെ പരിക്കേറ്റ ആനയെ കണ്ടെത്താൻ വനപാലകർ പരിശോധന ആരംഭിച്ചു.
Comments