കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ(33)യുടെ അപ്പീൽ ഹർജിയിൽ വിധി പറയുന്നത് ഒരാഴ്ച നീട്ടി വച്ചു. 28ാം തിയതിയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അതേസമയം കൊല ചെയ്യപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ പ്രതിഷേധവുമായി കോടതിക്ക് മുന്നിൽ തടിച്ച് കൂടിയിരുന്നു.
നിമിഷയുടെ വധശിക്ഷ ശരിവയ്‌ക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. പ്രതിഷേധം ശക്തമാണെന്ന് സനയിലെ ഇന്ത്യൻ അംബാസിഡറും അറിയിച്ചിട്ടുണ്ട്. സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷ ജീവപര്യന്തമാക്കി കുറയ്‌ക്കുകയോ, വെറുതെ വിടുകയോ ചെയ്യണമെന്നാണ് നിമിഷയുടെ അഭിഭാഷകൻ വാദിച്ചത്.
2017 ജൂലൈ 25നാണ് തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. തലാൽ അബ്ദു മഹ്ദിയുമൊന്നിച്ച് ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷണക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നിമിഷ നേരത്തേ വീട്ടുകാർക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിരുന്നു. പാസ്പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തുക, എന്നിങ്ങനെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായതായി നിമിഷ കത്തിൽ പറഞ്ഞിരുന്നു. ഇതിന് പുറമെ ഇയാൾ തോക്കൂ ചൂണ്ടി തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും നിമിഷ വീട്ടുകാരെ അറിയിച്ചിരുന്നു.
നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ 2014 ലാണ് തലാലിന്റെ സഹായം നിമിഷ തേടുന്നത്. നിമിഷ ഭാര്യയാണെന്നാണ് തലാൽ പലരോടും പറഞ്ഞിരുന്നത്. ഇതിനായി ഇയാൾ വ്യാജ വിവാഹ സർട്ടിഫിക്കറ്റും ഉണ്ടാക്കിയിരുന്നു. പാസ്‌പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്‌ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം.
Comments