ബംഗളൂരൂ: ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ലെന്നും, മതപരമായ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് സൂക്ഷിക്കണമെന്നും കർണാടക സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയിൽ ആവർത്തിച്ചു. ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്നതാണ് ഞങ്ങളുടെ നിലപാട്. ഭരണഘടനാ നിർമ്മാണസഭയിൽ ഡോ. ബി.ആർ. അംബേദ്കറുടെ പ്രസ്താവന ഉണ്ടായിരുന്നു. ‘നമുക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് മതപരമായ നിർദ്ദേശങ്ങൾ സൂക്ഷിക്കാം’ അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗി പറഞ്ഞു.
പൗരന്മാർക്ക് അവരുടെ ഇഷ്ടാനുസരണം വിശ്വാസം ആചരിക്കാൻ ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 25 പ്രകാരം അത്യാവശ്യമായ മതപരമായ ആചാരങ്ങൾക്ക് മാത്രമേ പരിരക്ഷ ലഭിക്കൂവെന്നും എജി വ്യക്തമാക്കി. നടപടിക്രമങ്ങൾ ആരംഭിച്ചയുടൻ, ഹിജാബുമായി ബന്ധപ്പെട്ട് ചില വ്യക്തതകൾ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി പറഞ്ഞു. ‘സർക്കാർ ഉത്തരവ് നിരുപദ്രവകരമാണെന്നും സംസ്ഥാന സർക്കാർ ഹിജാബ് നിരോധിച്ചിട്ടില്ലെന്നും അതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും നിങ്ങൾ വാദിച്ചു. വിദ്യാർത്ഥികൾ നിശ്ചിത യൂണിഫോം ധരിക്കണമെന്ന് ജിഒ പറയുന്നു. നിങ്ങളുടെ നിലപാട് എന്താണ്? വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കാമോ? ചീഫ് ജസ്റ്റിസ് ചോദിച്ചു.
വിദ്യാഭ്യാസസ്ഥാപനങ്ങൾ അനുവദിക്കുകയാണെങ്കിൽ, പ്രശ്‌നം വരുമ്പോൾ സർക്കാർ തീരുമാനമെടുക്കുമെന്ന് നവദ്ഗി മറുപടി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെ എം ഖാസി, ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത് എന്നിവരടങ്ങുന്നതാണ് ഫുൾ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജനുവരി ഒന്നിന് ഉഡുപ്പിയിലെ ഒരു കോളേജിൽ യൂണിഫോമിനെ അവഗണിച്ച് ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥിനികൾക്ക് ക്ലാസ് മുറിയിൽ പ്രവേശനം നിഷേധിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.
Comments