തിരുവനന്തപുരം: കെ-റെയിൽ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ റെയിലുമായി ബസപ്പെട്ട് സർക്കാർ ഒന്നും മറച്ചു വച്ചിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ ചോദിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. റെയിൽവേ കേരളത്തിന്റെ ഭാഗമല്ലേ എന്നും അത് വന്നതിൽ പിന്നെ നാട് വിഭജിച്ച് പോയിട്ടുണ്ടോയെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു.
കേരളത്തിലെ നിലവിലുള്ള റെയിൽവേ പാതകൾക്ക് 17 മീറ്റർ വരെ ഉയരത്തിലുള്ള എംബാങ്ക്‌മെന്റുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. നിർദ്ദിഷ്ട സിൽവർ ലൈനിൽ, 292.72 കിലോമീറ്റർ, അതായത്, മൊത്തം നീളത്തിന്റെ 55 ശതമാനത്തോളമാണ് ഇവ സ്ഥാപിക്കുന്നത്. ഇവ 10 മുതൽ 20 മീറ്റർ വരെ വീതിയിലാണ് നിർമ്മിക്കുന്നത്. ഇവയിൽ ഭൂരിഭാഗത്തിനും അഞ്ച് മീറ്ററിൽ താഴെയുള്ള ഉയരം മാത്രമാണ് ഉണ്ടാവുക. 530 കിലോമീറ്റർ നീളത്തിൽ, 130 കിലോമീറ്റർ പാത ഒന്നുകിൽ തൂണിന് മുകളിലൂടെ അല്ലെങ്കിൽ തുരങ്കമാണ്. പാത മുറിച്ച് കടക്കാൻ 500 മീറ്റർ ഇടവിട്ട് ഓവർ ബ്രിഡ്ജുകളും, അടിപ്പാതകളും പണിയാൻ പദ്ധതിയുണ്ട്. കെ റെയിലിനെതിരെ നടക്കുന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് എവിടെയും നീരൊഴുക്ക് തടയുകയോ മണ്ണിട്ട് നികത്തുകയോ ചെയ്യുന്നില്ല. ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് നിർമ്മാണം. പരിസ്ഥിതി സൗഹൃദമായാവും നിർമ്മാണം. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഒരു മീറ്റർ കൂടുതലായി ഉയർത്തി നിർമ്മിക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിക്കാവശ്യമായ പാറ ലഭ്യമാക്കുന്നത് എങ്ങനെയെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. പദ്ധതിയ്‌ക്ക് ആവശ്യമായ വിഭവങ്ങൾ സംഭരിക്കുന്നതിൽ പ്രതിസന്ധിയില്ല. ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലാതെ കെ റെയിൽ പൂർത്തിയാക്കും എന്ന് മുഖ്യമന്ത്രി മറുപടി നൽകി.
നിലവിലെ റെയിലുകൾക്ക് വേഗത വർദ്ധിപ്പിക്കുന്നതിന് പരിമിതിയുണ്ട്. 626 വളവുകൾ നിവർത്തിയാൽ മാത്രമേ വേഗത വർദ്ധിപ്പിക്കാനാവൂ അതിന് 2 ദശാബ്ദമെടുക്കും. കെ റെയിലിനേക്കാൾ മറ്റൊരു പദ്ധതി പകരമായില്ല. റോഡുകളിൽ അണ്ടർ പാസേജോ ഫ്‌ലൈഓവറോ നിർമ്മിക്കും. ഇത് റോഡുകളെ ബാധിക്കില്ല. മുന്നൂറിലേറെ കിലോമിറ്റർ തൂണിന് മുകളിലോ അണ്ടർ പാസേജോ ആണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments