ലക്നൗ: അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രം യാഥാർത്ഥ്യമാക്കിയത് ബിജെപി സർക്കാരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിലെ ബികാപൂരിൽ സംഘടിപ്പിച്ച പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ വികസന രഹിത പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ യോഗി രാമക്ഷേത്രം നിർമ്മിക്കാൻ കോൺഗ്രസിന് സാധിക്കുമായിരുന്നോ എന്നും ചോദിച്ചു.
‘കോൺഗ്രസിന് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനാകുമായിരുന്നോ? സമാജ്വാദി പാർട്ടിയ്ക്ക് സാധിക്കുമായിരുന്നോ? അഖിലേഷ് യാദവിന് അതിന് സാധിക്കുമായിരുന്നോ? രാമഭക്തർക്ക് നേരെ വെടിയുതിർത്തവർ അത് നിർമ്മിക്കുമായിരുന്നോ? രാമക്ഷേത്രം പൂട്ടിയവർ അത് നിർമ്മിക്കുമായിരുന്നോ? ആരാണ് ക്ഷേത്രം ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്? ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാരാണ്’ യോഗി ആദിത്യനാഥ് പറഞ്ഞു.
സമാജ്വാദി പാർട്ടി എന്നും ഭീകരർക്കൊപ്പമാണ് നിലനിന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഭീകരരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്. സംസ്ഥാനത്തിന്റെ വികസനം എന്നത് അവർ ആഗ്രഹിക്കുന്നില്ല. എന്നാൽ ബിജെപി അങ്ങനെയല്ല, സംസ്ഥാനത്തിന് വേണ്ടിയാണ് ബിജെപി ഇതുവരെ പ്രവർത്തിച്ചത്. സംസ്ഥാനത്തിന് സുസ്ഥിരമായ വികസനമാണ് ബിജെപി നൽകിയതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Comments