കൊച്ചി: അന്തരിച്ച ചലച്ചിത്രനടി കെ.പി.എ.സി ലളിതയ്‌ക്ക് ആദരമർപ്പിച്ച് സുരേഷ്‌ഗോപി. എന്നും ഓർത്തിരിക്കാൻ ഒരുപാട് വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഏറെ നാളായി കരൾ രോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്ന കെപിഎസി ലളിത ഇന്നലെ രാത്രി 10.20നാണ് അന്തരിച്ചത്. അഞ്ചു പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായിരുന്നു.
തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം കെ.എസ്.മാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു അരങ്ങേറ്റം. സത്യനും പ്രേം നസീറിനുമൊപ്പം ഒതേനന്റെ മകൻ, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, തുടങ്ങിയ നിരവധി സിനിമകൾ ചെയ്തു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ സ്വന്തമാക്കി.
അമരം, ശാന്തം എന്നീ സിനിമകളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീലപ്പൊന്മാൻ, ആരവം, അമരം, കടിഞ്ഞൂൽ കല്ല്യാണം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാല് തവണ സംസ്ഥാന പുരസ്‌കാരവും നേടി. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്‌സണായിരുന്നു. സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ.
Comments