ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി വിതരണം ചെയ്തതോടെ കരാർ പ്രകാരമുളള 36 റഫാൽ യുദ്ധവിമാനങ്ങളും ഇന്തയ്‌ക്ക് ലഭിച്ചു. 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനായി 2016 സെപ്തംബറിൽ ഇന്ത്യ ഫ്രാൻസുമായി 59,000 കോടി രൂപയ്‌ക്ക് കരാറിൽ ഒപ്പുവെച്ചിരുന്നു. ഇടനിലക്കാരെ ഒഴിവാക്കി രണ്ട് രാജ്യങ്ങൾ തമ്മിലാണ് കരാറിൽ ഏർപ്പെട്ടത്. ഓഫ്‌സെറ്റ് ബാധ്യതകൾ കരാറിന്റെ ഭാഗമായിരുന്നു. ഫ്രഞ്ച് എയ്റോസ്പേസ് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനാണ് റാഫേൽ ജെറ്റുകളുടെ നിർമ്മാതാക്കൾ. വിമാനത്തിനുള്ള മിസൈൽ സംവിധാനങ്ങൾ എംബിഡിഎ വിതരണം ചെയ്യുന്നു.
ദീർഘദൂര മെറ്റിയർ എയർ-ടു-എയർ മിസൈലുകൾ, ലോ ബാൻഡ് ഫ്രീക്വൻസി ജാമറുകൾ, നൂതന ആശയവിനിമയ സംവിധാനങ്ങൾ, കൂടുതൽ ശേഷിയുള്ള റേഡിയോ ആൾട്ടിമീറ്റർ, റഡാർ വാണിംഗ് റിസീവർ, ഉയർന്ന ഉയരത്തിലുള്ള എഞ്ചിൻ സ്റ്റാർട്ട്-അപ്പ്, സിന്തറ്റിക് അപ്പേർച്ചർ റഡാർ, ഗ്രൗണ്ട് മൂവിംഗ് എന്നീ നൂതന സംവിധാനങ്ങളാണ് യുദ്ധവിമാനത്തിൽ സജ്ജമാക്കിയിരിക്കുന്നത്.
കരാർ അനുസരിച്ച് കഴിഞ്ഞ വർഷം ജൂലൈ 29 നാണ് അഞ്ച് റാഫേൽ ജെറ്റുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. 36 ജെറ്റുകളും ഇന്ത്യയ്‌ക്ക് ലഭിച്ചുകഴിഞ്ഞാൽ 32 ജെറ്റുകൾ ഇന്ത്യൻ മോഡിഫിക്കേഷൻ ഫിറ്റിംഗുകൾക്കായി ഘട്ടം ഘട്ടമായി ഫ്രാൻസിലേക്ക് പറക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. റാഫേൽ വിമാനങ്ങളുടെ വരവ് ഇന്ത്യൻ വ്യോമസേനയ്‌ക്ക് കൂടുതൽ കരുത്ത് നൽകുമെന്ന് പ്രതിരോധ വിദഗ്ധർ പറഞ്ഞു.
രാജ്യത്തെ ആദ്യ വിമാന താവളമായ അംബാല എയർഫോഴ്സ് സ്റ്റേഷനിൽ റാഫേൽ വിമാനത്തിന്റെ നവീകരണം നടത്തുമെന്ന് നവംബറിൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയയുടെ പേരിലുള്ള ആർബി-008 ആയിരുന്നു ഫ്രാൻസിൽ നിന്ന് അവസാനമായി ഇന്ത്യയിലെത്തിയ വിമാനം.
Comments