മുംബൈ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തി അടുത്തിടെ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നയാളായിരുന്ന അറസ്റ്റിലായ എൻസിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക്. കേന്ദ്ര സർക്കാരിനെതിരെയും അന്വേഷണ ഏജൻസികൾക്കെതിയും വാതോരാതെ വിമർശനങ്ങൾ ഉന്നയിക്കുന്ന മാലിക്, അധോലോക നാകൻ ദാവൂദ് ഇബ്രാഹിമിനെതിരായ കള്ളപ്പണക്കേസിൽ അറസ്റ്റിലായി. ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച മന്ത്രിക്ക് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ പ്രതിപക്ഷം മൗനം പാലിക്കുകയാണ്.
ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ, ആഢംബര കപ്പലിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ പേര് മാദ്ധ്യമങ്ങളിൽ വീണ്ടും പൊങ്ങിവരുന്നത്. കപ്പലിൽ റെയ്ഡ് നടത്തിയത് സമീർ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ ആര്യൻ ഖാൻ അറസ്റ്റിലായത് മുതൽ നവാബ് മാലിക് വാങ്കഡെയ്‌ക്കെതിരെ വ്യാജ പ്രചാരണങ്ങൾ ആരംഭിച്ചു.
സമീർ വാങ്കഡെ ബിജെപി നേതാക്കൾക്കൊപ്പം ചേർന്ന് ഷാറൂഖ് ഖാനെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്ന് മാലിക് ആരോപിച്ചു. ഇതിനായി 18 കോടിയോളം രൂപ കൈക്കൂലി വാങ്ങിയെന്നും പ്രശസ്ത ബോളിവുഡ് താരത്തെ ജനങ്ങൾക്ക് മുന്നിൽ അപമാനിക്കാനുള്ള ശ്രമമാണിതെന്നും, ആഢംബര കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ല എന്നുമായിരുന്നു മാലിക്കിന്റെ വാദം.
വാങ്കഡെയുടെ കുടുംബത്തിന് നേരെയും മാലിക് ആക്രമണം നടത്തി. സമീർ വാങ്കഡെ ജന്മംകൊണ്ട് മുസ്ലീം ആണെന്നും ജോലി ലഭിക്കാൻ വേണ്ടി വ്യാജ സർട്ടിഫിക്കേറ്റ് ഹാജരാക്കിയെന്നുമായിരുന്നു ആരോപണം. 2016 ൽ നടന്ന വിവാഹത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്താണ് മന്ത്രി ആരോപണവുമായി രംഗത്തെത്തിയത്.
എന്നാൽ താൻ മുസ്ലീമല്ലെന്ന് സമീർ വാങ്കഡെ ഉറപ്പിച്ച് പറഞ്ഞു. വാങ്കഡെയുടെ അമ്മ മുസ്ലീമും അച്ഛൻ ദളിതനുമാണ്. വാങ്കഡെ ഒരിക്കലും മതം മാറുകയോ മുസ്ലീമാകുകയോ ചെയ്തിട്ടില്ല, അമ്മയുടെ ആഗ്രഹപ്രകാരം ഇസ്ലാമിക രീതിയിൽ വിവാഹ ചടങ്ങുകൾ നടത്തുക മാത്രമാണ് ചെയ്തത്. മതേതര രാജ്യത്ത് ഒരമ്മയുടെ ആഗ്രഹം പൂർത്തീകരിച്ചത് ഒരിക്കലും തെറ്റായി താൻ കരുതുന്നില്ലെന്നും വാങ്കഡെ അതിന് മറുപടി നൽകി. ദേശീയ പട്ടികജാതി കമ്മീഷന് മുൻപാകെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകളും അദ്ദേഹം ഹാജരാക്കി. ഇതിന് പിന്നാലെ സമീർ വാങ്കഡെയുടെ കുടുംബം നവാബ് മാലിക്കിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ വിഷയം ഇവിടെയും അവസാനിച്ചില്ല.
സമീർ വാങ്കഡെ ആഢംബര ജീവിതമാണ് നയിക്കുന്നത് എന്നും മാലിക് മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു. സമീർ വാങ്കഡെയ്‌ക്ക് 70,0000 ഷർട്ടുകളുണ്ട്. 25-30 ലക്ഷം വരെ വിലമതിക്കുന്ന വാച്ചുകളാണ് വാങ്കഡെ ഉപയോഗിക്കുന്നത്. വാങ്കഡെയ്‌ക്ക് വേണ്ടി പ്രവർത്തിക്കാൻ നിരവധി ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നും നവാബ് മാലിക് ആരോപിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങൾ നിലനിൽക്കുന്നില്ലെന്ന് വ്യക്തമായതോടെയാണ് മാലിക് ഒന്ന് മാറ്റി പിടിക്കാൻ ശ്രമിച്ചത്. എന്നാൽ ഇതും തെളിയിക്കാൻ മാലിക്കിന്റെ പക്കൽ തെളിവുകൾ ഉണ്ടായിരുന്നില്ല.
ഈ പ്രശ്‌നങ്ങളെല്ലാം ആരംഭിച്ചത് എപ്പോഴാണെന്ന അന്വേഷണത്തിലാണ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ എൻസിബി അറസ്റ്റ് ചെയ്ത വിഷയം ചർച്ചയായത്. 2021 നവംബറിലാണ് സമീർ ഖാനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് മാലിക്കിന്റെ മരുമകനെ എൻസിബി അറസ്റ്റ് ചെയ്തത്. അതിന് നേതൃത്വം നൽകിയത് സമീർ വാങ്കഡെയായിരുന്നു. ലഹരിമരുന്ന് കേസ് പ്രതികളുമായി ഇയാൾ പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ടാണ് അന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പ്രതികാരമായാണ് നവാബ് മാലിക്ക്, വാങ്കഡെയ്‌ക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കാൻ ആരംഭിച്ചത്.
സമീർ വാങ്കഡെ നിരന്തരം ആളുകളുടെ ഫോൺ കോളുകൾ ചോർത്തുന്നുണ്ടെന്നും കൈക്കൂലി വാങ്ങുന്നുണ്ടെന്നും മാലിക് പിന്നീട് ആരോപിച്ചു. എന്നാൽ ഇതൊന്നും തെളിയിക്കാൻ മാലിക്കിനായില്ല. വാങ്കഡെ തന്റെ നിരപരാധിത്വം തെളിയിച്ചതോടെ മാലിക്കിന് പരസ്യമായി മാപ്പ് പറയേണ്ടിയും വന്നു. എന്നാൽ ഇപ്പോൾ ദാവൂദ് ഇബ്രാഹിമുമായി മാലിക്കിന് ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഇയാളെ പിന്തുണച്ചും പ്രകീർത്തിച്ചും സംസാരിച്ച നേതാക്കൾ ഉൾപ്പെടെ വെട്ടിലായിരിക്കുകയാണ്.
Comments