കൊച്ചി: സ്വാമി ഗംഗേശാനന്ദ സമാനതകളില്ലാത്ത ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് വിഎച്ച്പി. ഈ സാഹചര്യത്തിൽ ഗംഗേശാനന്ദയ്‌ക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി വിആർ രാജശേഖരനും ആവശ്യപ്പെട്ടു. സ്വാമിയെ വിചാരണ ചെയ്യാൻ കാണിച്ച ഉത്സാഹം സത്യം പുറത്തുവന്നപ്പോൾ കാണുന്നില്ലെന്നും വിഎച്ച്പി ആരോപിച്ചു.
അപമാനത്തിന്റെ മുൾമുനയിൽ നിർത്തി വിചാരണ നടത്തിയ മാദ്ധ്യമങ്ങൾ അദ്ദേഹത്തോട് മാപ്പ് പറയണം. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം നഷ്ടപ്പെടാതിരിക്കാൻ സ്വാമി നടത്തിയ പോരാട്ടത്തിന് പകരംവീട്ടാൻ നടത്തിയ വലിയ ഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നത്. സംഭവം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
ഒരു ഹിന്ദു സന്യാസി അനുഭവിച്ച പീഡനം ചരിത്രത്തിൽ സമാനതകളില്ലാത്ത ഒന്നായിരുന്നു. സനാതന ധർമ്മ വിശ്വാസം അനുസരിച്ച് സത്യം വിജയിച്ചിരിക്കുകയാണ്. എന്നാൽ സ്വാമിയെ മോശമായി ചിത്രീകരിച്ച് നേരത്തെ വലിയ രീതിയിൽ മാദ്ധ്യമ വിചാരണ നടത്തിയവർ സത്യം പുറത്തുവന്നപ്പോൾ അതിനെ പൊതുജനമദ്ധ്യത്തിൽ കൊണ്ടുവരാൻ ബോധപൂർവ്വം മടിക്കുകയാണെന്നും വിഎച്ച്പി ആരോപിച്ചു.















