കീവ്: റഷ്യ യുദ്ധം ആംരംഭിച്ചതിന് പിന്നാലെ യുക്രെയ്ൻ പ്രത്യാക്രമണം തുടങ്ങിയ സാഹചര്യത്തിൽ ആശങ്കയിലാണ് ലോകം. സ്ഥിരീകരിച്ചതും അല്ലാത്തതുമായ നിരവധി റിപ്പോർട്ടുകളാണ് ഇരുരാജ്യവും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഏറ്റവുമൊടുവിൽ 50 റഷ്യൻ സൈനികരെ വധിച്ചുവെന്നും വീണ്ടുമൊരു റഷ്യൻ വിമാനം നശിപ്പിച്ചുവെന്നുമാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.
ഷ്ചാസ്ത്യാ മേഖല യുക്രെയ്ൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാക്കിയെന്നും അവിടെ 50 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയെന്നുമാണ് യുക്രെയ്നിന്റെ വാദം. ക്രമറ്റോർസ്ക് മേഖലയിൽ റഷ്യയുടെ ആറാമത്തെ വിമാനം നശിപ്പിച്ചതായും യുക്രെയ്ൻ വ്യക്തമാക്കി.
അതേസമയം കിഴക്കൻ യുക്രെയ്നിലെ ഡൊനേട്സ് മേഖലയിൽ വിമാനത്താവളം ആക്രമിക്കപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. മാരിയുപോൾ വിമാനത്താവളത്തിൽ സ്ഫോടനം നടന്നതായാണ് വിവരം. കീവിലുള്ള യുക്രെയ്നികൾ നഗരം വിട്ടു. പ്രതിദിനം 1,00,000 ഹ്രൈവ്നിയ (യുക്രെയ്ൻ കറൻസി) മാത്രമേ പിൻവലിക്കാനാകൂവെന്ന് യുക്രെയ്ൻ സെൻട്രൽ ബാങ്ക് ഗവർണർ വ്യക്തമാക്കി. റഷ്യയുടെ ഷെല്ലാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അവകാശപ്പെട്ടു.
റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടി ആയുധങ്ങൾ കൈവശമുള്ള ഏതൊരു വ്യക്തിയ്ക്കും രാജ്യത്തിന്റെ ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്സിൽ ചേരാമെന്നാണ് പ്രതിരോധ മന്ത്രി ഒലക്സി റെസ്നികോവിന്റെ പ്രഖ്യാപനം.
Comments