ടി20യിൽ ടെസ്റ്റ് കളിച്ച ലക്നൗവിനെ രക്ഷിച്ച് ആയുഷ് ബദോനി-നിക്കോളാസ് പൂരാൻ സഖ്യം. ഇരവരും ചേർന്ന് അടിച്ചെടുത്ത 92(52) റൺസാണ് ലക്നൗവിന്റെ നട്ടെല്ലായത്. നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് ആതിഥേയർക്ക് നേടാനായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തീരുമാനം പാളിപ്പോയെന്ന് തെളിയിച്ചത് നായകൻ കെ.എൽ രാഹുൽ തന്നെയായിരുന്നു.
താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ രാഹുൽ 33 പന്തിൽ നേടിയത് 29 റൺസ്. ക്വിന്റൺ ഡികോക്ക് 2 റൺസുമായി ആദ്യമേ കൂടാരം കയറി. തുടർന്നെത്തിയ മാർക്കസ് സ്റ്റോയിനിസിനും (3) കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കണിശതയോടെ ഹൈദരാബാദ് ബൗളർമാർ പന്തെറിഞ്ഞതോടെ ലക്നൗ ബാറ്റർമാർ നന്നായി വെള്ളം കുടിച്ചു.
എന്നാൽ ആയുഷ് ബദോനി (30 പന്തിൽ 55) -പൂരാൻ (26 പന്തിൽ 48) സഖ്യം പക്വതയോടെ നടത്തിയ പ്രകടനാണ് വലിയൊരു നാണക്കേടിൽ നിന്ന് ലക്നൗവിനെ കരക്കയറ്റിയത്. ഇന്നിംഗ്സിൽ ആകെ നാലു സിക്സുകളാണ് പിറന്നത്. പിച്ചിലെ ആനുകൂല്യം മുതലെടുത്ത വെറ്ററൻ താരം ഭുവനേശ്വറായിരുന്നു കൂടുതൽ അപകടകാരി. വിജയകാന്ത് വിയും നന്നായി പന്തെറിഞ്ഞു. എന്നാൽ ടി. നടരാജൻ 50 റൺസ് വഴങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയായി. പാറ്റ് കമ്മിൻസ് ഒരു വിക്കറ്റ് നേടിയെങ്കിലം 47 റൺസ് വിട്ടു നൽകി.