പൊന്നാനി: മലപ്പുറത്ത് ബന്ധുക്കളുടെ വർഷങ്ങളായുള്ള അതിർത്തി തർക്കം കലാശിച്ചത് കൊലപാതകത്തിൽ. അതിർത്തി തർക്കത്തെ തുടർന്ന് ബന്ധുവും അയൽവാസിയുമായ വയോധികനെ ചവിട്ടിക്കൊലപ്പെടുത്തി. പൊന്നാനി ഗേൾസ് ഹൈസ്കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യൻ എന്ന മോഹനൻ (62) ആണ് മരിച്ചത്. അയൽവാസിയും ബന്ധുവുമായ പത്തായ പറമ്പിൽ റിജിൻ ആണ് സുബ്രഹ്മണ്യനെ കൊലപ്പെടുത്തിയത്.
വർഷങ്ങളായി സുബ്രഹ്മണ്യനും ബന്ധുക്കളായ അയൽവാസികളും തമ്മിൽ വഴിയെച്ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. വഴിതർക്കം സംബന്ധിച്ച് തിരൂർ കോടതിയിൽ കേസും ഉണ്ട്. ഇതിനിടെ ഇന്ന് ഉച്ചയോടെ അയൽവാസികളും സുബ്രഹ്മണ്യന്റെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും റിജിൻ സുബ്രഹ്മണ്യനെ ചവിട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു.ഉടൻ തന്നെ ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ രക്തം പുരണ്ട ഷർട്ടുമായി പോലീസ് പ്രതി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. അപകടം പറ്റിയതാണെന്ന് പറഞ്ഞെങ്കിലും സംശയം തോന്നിയ പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് വയോധികനെ മർദ്ദിച്ച കാര്യം പ്രതി തുറന്ന് പറഞ്ഞത്.റിജിനെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
Comments