കീവ്: ചെർണോബിൽ ആണവ നിലയത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തിയതായി റഷ്യ. നിലയത്തിലെ ആണവ അവശിഷ്ടങ്ങൾ സംരക്ഷിക്കുന്ന ജോലി നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് നടത്തുന്നതായി റഷ്യൻ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ആണവ നിലയത്തിന് കാവൽ നിന്ന യുക്രെയ്ൻ സൈന്യത്തെ കനത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തി റഷ്യ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇതോടെ ആണവ നിലയത്തിന്റെ സുരക്ഷയെ ചൊല്ലി വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.
അതേസമയം ഏതെങ്കിലും യൂറോപ്യൻ രാഷ്ട്രങ്ങളോ അമേരിക്കയോ ആക്രമണം നടത്തിയാൽ യുക്രെയ്നിൽ ചെർണോബിലെ ആണവനിലയം ഉപയോഗിച്ച് ഒരു പരിസ്ഥിതി ദുരന്തം സൃഷ്ടിക്കുകയാണ് റഷ്യയുടെ ഗൂഢലക്ഷ്യമെന്ന് യുക്രെയ്നിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ചെർണോബിലിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ യുക്രെയ്ൻ സേനയുമായി ചർച്ച നടത്തിയാണ് ഏറ്റെടുത്തതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഐഗർ കോനഷെങ്കോവ് അറിയിച്ചു.
റഷ്യയുടെ കൈയ്യിൽ ചെർണോബിൽ സുരക്ഷിതമല്ലെന്നാണ് യുക്രെയ്ൻ അറിയിക്കുന്നത്. സൈനിക വാഹനങ്ങൾ കാരണം ആണവ വികിരണമുള്ള പൊടിപടലം ഉയർന്നു. സാധാരണയിലും ഉയർന്ന ഗാമ വികിരണങ്ങൾ രേഖപ്പെടുത്തിയതായി യുക്രെയ്നിലെ ന്യൂക്ലിയാർ എനർജി റഗുലേറ്ററി ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഐഗർ നിഷേധിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ ആണവദുരന്തമാണ് 1986 ഏപ്രിൽ 26ന് പൊട്ടിത്തെറിയെ തുടർന്ന് ചെർണോബിലിൽ ഉണ്ടായത്. ആയിരക്കണക്കിന് ആളുകളാണ് ആണവ വികിരണം മൂലം മരിച്ചത്. 20 മൈൽ ചുറ്റളവിൽ താമസിച്ചിരുന്ന 1,35,000 പേരെ ഒഴിപ്പിച്ചു. ദുരന്തത്തോടെ നിലയം അടച്ചുപൂട്ടി. സ്ഫോടനത്തിൽ തകർന്ന റിയാക്ടറിൽ നിന്നും ആണവവികിരണം ഉണ്ടാകാതിരിക്കാൻ സുരക്ഷിത കവചം നിർമ്മിക്കുകയും ചെയ്തു.
Comments