ലക്‌നൗ : ഹിജാബുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന സംഭവ വികാസങ്ങളുടെ തിരക്കഥ പാകിസ്താന്റേതാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മുത്വലാഖ് നിരോധിച്ചപ്പോൾ മുസ്ലീം സഹോദരിമാർക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിശ്വാസം വർദ്ധിച്ചു. ഇത് ഇല്ലാതാക്കുകയാണ് പാകിസ്താന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്വലാഖ് നിരോധിച്ചപ്പോൾ പ്രധാനമന്ത്രിയോടുള്ള മുസ്ലീം സ്ത്രീകളുടെ വിശ്വാസം വർദ്ധിച്ചു. ഇനി വിവാഹപ്രായം 18 ൽ നിന്നും 21 ആയി ഉയർത്തുന്നതോടെ എല്ലാ പെൺകുട്ടികളുടെയും ആത്മവിശ്വാസം വർദ്ധിക്കും. മുസ്ലീം സഹോദരങ്ങൾ പ്രധാനമന്ത്രിയുമായി കൂടുതൽ അടുക്കുമെന്ന സാഹചര്യത്തിൽ പാകിസ്താൻ പുതിയ തിരക്കഥയുമായി എത്തി. ഹിജാബിൽ നിന്നാണ് തിരക്കഥ ആരംഭിക്കുന്നത്. ഖുർആനിലെ ഏത് പേജിലാണ് ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത് എന്ന് കാണിച്ചു തരാൻ മുസ്ലീം സഹോദരങ്ങളോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും ഗിരിരാജ് സിംഗ് രൂക്ഷമായി വിമർശിച്ചു. വർഗ്ഗീയത എന്നത് അഖിലേഷ് യാദവിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. രാമഭക്തർക്ക് നേരെ അഖിലേഷ് യാദവിന്റെ പിതാവ് വെടിയുതിർത്തു. ആരാണ് സർദാർ വല്ലഭായ് പട്ടേലിനെ മുഹമ്മദലി ജിന്നയുമായി താരതമ്യം ചെയ്തത്. ജിന്ന രാജ്യത്തെ തകർത്തയാളാണ്. എന്നാൽ പട്ടേൽ അങ്ങിനെയല്ലെന്നും ഗിരിരാജ് സിംഗ് വ്യക്തമാക്കി.
അടുത്തിടെ രാജസ്ഥാനിലെ കോൺഗ്രസ് അദ്ധ്യക്ഷൻ അക്ബറിനെ മഹാറാണ പ്രതാപുമായി താരതമ്യം ചെയ്തു. അക്ബർ കൊള്ളക്കാരൻ ആയിരുന്നു. എന്നാൽ മഹാറാണ പ്രതാപ് സംസ്‌കാരത്തിന്റെയും പ്രൗഢിയുടെയും പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments