കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ ഇന്ത്യക്കാരെ മാതൃരാജ്യത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഭാരതം. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥി സംഘത്തിന് രക്ഷകനായിരിക്കുകയാണ് അലക്സ് എന്ന യുക്രെയ്ൻ പൗരൻ.
ഹംഗറിയിൽ നിന്ന് എയർപോർട്ടിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി വാനിൽ എത്തിക്കുന്ന ജോലിയാണ് അലക്സ് ഏറ്റെടുത്തിരിക്കുന്നത്.യുദ്ധമുഖത്ത് നിന്നും മാതൃരാജ്യത്തേക്കുള്ള രക്ഷ സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുദ്ധത്തിന്റെ വേദന കടിച്ചമർത്തി ആശ്വാസവാക്കുകളുമായാണ് അലക്സ് എത്തിയത്. വിദ്യാർത്ഥികൾക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകി ഒപ്പം നിൽക്കുകയാണ് അലക്സ്. ഇന്ത്യക്കാരിൽ മലയാളികളോട് ഏറെ അടുപ്പവും സ്നേഹവുമുള്ള അലക്സ് അത് യാത്രയ്ക്കിടെ പ്രകടിപ്പിക്കുകയും ചെയ്തു.
ഞാൻ എന്റെ ഇന്ത്യൻ സുഹൃത്തുക്കളെ സഹായിക്കാനെത്തിയതാണ്. ഹം ഗറിയിൽ നിന്ന് ഇന്ത്യൻ സംഘത്തെ എയർപോർട്ടിലേക്ക് എത്തിക്കുവാൻ പോവുകയാണ് ഞാൻ. ഇവരെ സുരക്ഷിതരായി അവിടെ എത്തിച്ചതിന് ശേഷം തിരിച്ചുവരും. 1998ൽ കേരളത്തിലെ തിരുവനന്തപുരം സന്ദർശിച്ചിരുന്നു. അതുകൊണ്ട് തന്നെ മലയാളികൾ ഏറെ പരിചിതരും പ്രിയപ്പെട്ടവരുമാണെന്ന് അലക്സ് പറഞ്ഞു.
അതേസമയം ബുക്കാറസ്റ്റിൽ നിന്ന് 219 ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യ വിമാനം മുംബൈയിൽ എത്തിക്കഴിഞ്ഞു. ഓപ്പറേഷൻ ഗംഗ എന്ന് പേരിട്ടിരിക്കുന്ന രക്ഷാ ദൗത്യത്തിന്റെ രണ്ടാമത്തെ വിമാനം ബുക്കാറെസ്റ്റിൽ നിന്നും പുറപ്പെട്ട് കഴിഞ്ഞുവെന്നാണ് വിവരം
Comments