ശക്തനും ദുർബലനും തമ്മിലുള്ള പോരാട്ടത്തെ സൂചിപ്പിക്കുന്നതാണ് ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ. യുക്രെയ്ൻ-റഷ്യ യുദ്ധത്തെ ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമായാണ് ഇന്ന് ലോകം കാണുന്നത്. കാരണം രണ്ട് രാജ്യങ്ങളുടെയും സൈനിക ശക്തികൾ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ (ഐഐഎസ്എസ്) സമീപകാല ‘ദ മിലിട്ടറി ബാലൻസ്’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2021ൽ 4.7 ബില്യൺ ഡോളറാണ് സൈന്യത്തെ പാകപ്പെടുത്തുന്നതിനായി യുക്രെയ്ൻ ചിലവാക്കിയതെങ്കിൽ റഷ്യ ചെലവാക്കിയത് പത്തിരട്ടിയിലധം തുകയാണ്. ആണവായുധമടക്കം പ്രതിരോധ മാർഗങ്ങൾ കൈവശമുള്ള റഷ്യ 45.8 ബില്യൺ ഡോളറാണ് പ്രതിരോധ ആവശ്യങ്ങൾക്കായി 2021ൽ ചിലവാക്കിയത്.
റഷ്യയുടെ സായുധ സേനയിൽ 9,00,000 സജീവ ഉദ്യോഗസ്ഥരും കരുതൽ ശേഖരവമായി 2 ദശലക്ഷം സൈനികരുമുണ്ട്. യുക്രെയ്‌നിൽ 1,96,000 സജീവ സൈനികരും 9,00,000 കരുതൽ ശേഖരവുമാണ് ഉള്ളത്. റഷ്യയ്‌ക്ക് 280,000 പേരാണ് കരസേനയിലുള്ളത്. യുക്രെയ്‌നിൽ ഇത് 1,25,600 ആണ്. വ്യോമസേനയുടെ കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ അഞ്ചിരട്ടി വ്യത്യാസമാണുള്ളത്. റഷ്യയ്‌ക്ക് 1,65,00 പേരും യുക്രെയ്‌ന് 35,000 പേരുമാണ് വ്യോമസേനയിലുള്ളത്.
യുദ്ധവാഹനങ്ങളുടെ കണക്കെടുത്താൽ 15,857-ലധികം കവചിത യുദ്ധ വാഹനങ്ങളുടെ കരുത്താണ് റഷ്യയ്‌ക്കുള്ളത്. യുക്രെയ്‌ന് ഇത് 3,309 ആണ്. യുക്രെയ്‌നേക്കാൾ പത്തിരട്ടിയിലധികം വിമാനങ്ങളാണ് റഷ്യയ്‌ക്കുള്ളത്. യുക്രെയ്‌ന് 128ഉം റഷ്യയ്‌ക്ക് 1,391 വിമാനങ്ങളുമുണ്ട്. റഷ്യയക്ക് 821 യുദ്ധ ഹെലികോപ്റ്ററുകളുള്ളപ്പോൾ റഷ്യക്ക് വെറും 55 എണ്ണമാണുള്ളത്. അന്തർവാഹിനികളാണെങ്കിൽ റഷ്യയ്‌ക്ക് 49 എണ്ണമുള്ളിടത്ത് യുക്രെയ്‌ന് പൂജ്യമാണ്.
റഷ്യയുമായി താരതമ്യം ചെയ്യുമ്പോൾ സൈനികബലത്തിലും പ്രതിരോധ ശക്തിയിലും യുക്രെയ്ൻ ഒന്നുമല്ലെങ്കിലും പല വിജയകരമായ പ്രത്യാക്രമണങ്ങളും നടത്തിയിട്ടുണ്ട്. റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ നിന്നും തങ്ങളുടെ കുടുംബത്തെയും രാജ്യത്തെയും സംരക്ഷിക്കാനുള്ള യുക്രെയ്ൻ സൈനികരുടെ പോരാട്ടം തന്നെയാണ് സായുധ സേനയുടെ ഏറ്റവും വലിയ ശക്തിയെന്ന് വിദഗധർ വിലയിരുത്തുന്നു.
Comments