ബെർലിൻ: യുക്രെയ്ൻ ആക്രമണത്തിന് പിന്നാലെ റഷ്യയ്‌ക്കെതിരെ നടപടി കടുപ്പിച്ച് നിരവധി രാജ്യങ്ങൾ. റഷ്യൻ വിമാനങ്ങൾക്ക് വിവിധ രാജ്യങ്ങൾ വ്യോമാതിർത്തികളിൽ നിരോധനം ഏർപ്പെടുത്തി. റഷ്യയിലെ സ്വകാര്യ വിമാനങ്ങൾക്ക് ബ്രിട്ടൺ അടക്കമുള്ള രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത പോളണ്ടും ചെക്ക് റിപ്പബ്ലിക്കും ജർമ്മനിയും അടച്ചു. ബ്രിട്ടീഷ് വിമാനങ്ങൾക്ക് നേരത്തെ റഷ്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
മദ്ധ്യ-കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ എസ്റ്റോണിയ, ലത്വിയ, സ്ലോവേനിയ, റൊമേനിയ എന്നിവിടങ്ങളിലെ വ്യോമപാത ഉപയോഗിക്കുന്നതും വിലക്കി. റഷ്യയിലേക്കുള്ള പ്രതിരോധ വ്യോമയാന സാങ്കേതിക വിദ്യ കയറ്റുമതിയ്‌ക്കും നിയന്ത്രണങ്ങളുണ്ട്. റഷ്യൻ വിമാനകമ്പനിയായ എയ്‌റോഫ്‌ലോട്ടിന് രാജ്യത്തിന്റെ വ്യോമപരിധിയിൽ നിന്നും ബ്രിട്ടൺ കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു.
തലസ്ഥാന നഗരമായ കീവ് പിടിക്കാനുള്ള റഷ്യൻ ശ്രമം പുരോഗമിക്കുകയാണ്. യുക്രെയ്ൻ സൈന്യവും സാധാരണക്കാരും ഒരുമിച്ച് നിന്നാണ് റഷ്യയെ ചെറുക്കുന്നത്. ട്രെയിൻ റോഡ് ഗതാഗതം യുക്രെയ്ൻ നേരത്തെ മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹെലികോപ്ടലൂടെ മറ്റ് രാജ്യങ്ങൾ വഴി കൂടുതൽ സൈന്യത്തെ റഷ്യ, യുക്രെയ്‌നിലേക്ക് ഇറക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് വ്യാേമപാതയ്‌ക്കും നിരോധനം ഏർപ്പെടുത്തിയത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനുമെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോ അറിയിച്ചിരുന്നു. പുടിന്റേയും ലാവ്‌റോവിന്റേയും ആസ്തികളും സ്വത്തുവകകളെല്ലാം അമേരിക്ക, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ മരവിപ്പിക്കും.
Comments