കീവ്: ഫെബ്രുവരി 24ന് പുലർച്ചെ യുക്രെയ്നെതിരെ റഷ്യ യുദ്ധം പ്രഖ്യാപിക്കുമ്പോൾ ലോകത്തൊരാളും കരുതിക്കാണില്ല ഈ പോരാട്ടം നാലാം ദിവസത്തിലേക്ക് കടക്കുമെന്ന്. ലോകത്തിലെ മൂന്നാമത്തെ സൈനിക ശക്തിയായ റഷ്യയുടെ പത്തിലൊന്ന് പ്രതിരോധശക്തി പോലുമില്ലാത്തെ യുക്രെയ്ൻ കീഴടങ്ങാതെ മൂന്ന് ദിവസം പിന്നിടുമെന്ന് ആരു കരുതാൻ.. അതുകൊണ്ട് തന്നെ റഷ്യയുടെ പ്രഹരങ്ങൾക്കിടയിൽ അഭിമാനം പങ്കിട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ്.
റഷ്യൻ ആക്രമണത്തെ ചെറുക്കാൻ കഴിയുമെന്ന് ലോകത്തിന് മുമ്പിൽ തെളിയിച്ചുവെന്നാണ് യുക്രെയ്ൻ പ്രതിരോധ മന്ത്രി പ്രതികരിച്ചത്. ‘പ്രതിരോധം വിജയിച്ച 72 മണിക്കൂറുകൾ.. ഈ ലോകത്തിന് ഇത് വിശ്വസിക്കാനാകില്ല. ഇപ്പോഴും ആത്മവിശ്വാസത്തോടെ പോരാടിക്കൊണ്ടിരിക്കുകയാണ്. റഷ്യയെ ഭയപ്പെടരുതെന്ന് ലോകത്തിന് ഞങ്ങൾ കാണിച്ചുകൊടുത്തു. ശക്തരായിരിക്കുക, പ്രതിരോധിക്കുക.. യുക്രെയ്ന് പിന്തുണ നൽകൂ.. നിങ്ങളുടെ സുരക്ഷ ഞങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.’ യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് ട്വിറ്ററിൽ കുറിച്ചു.
72 hours of resistance! The world didn’t believe. The world doubted. But we did not just stand, we confidently continue to fight with russian occupant!We showed the world – don’t be afraid 🇷🇺, be strong & repel it! Support of 🇺🇦 must be more stronger! Your safety depends on us! pic.twitter.com/SlHhv6tGuz
— Oleksii Reznikov (@oleksiireznikov) February 27, 2022
കാർകീവിലും കീവിലും റഷ്യയുടെ ആക്രമണം രൂക്ഷമാകുകയാണ്. ബെലാറസിൽ നിന്നും കീവിനെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട മിസൈൽ ആക്രമണത്തെ തകർത്തുവെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. ഇതിനിടെ യുക്രെയ്നുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ബെലാറസിൽ വെച്ച് ചർച്ചയാകാമെന്നാണ് റഷ്യയുടെ നിലപാട്. പക്ഷേ യുക്രെയ്ൻ പ്രസിഡന്റ് ഇത് നിരസിച്ചുവെന്നാണ് വിവരം. ബെലാറസിൽ നിന്നും യുക്രെയ്ൻ മണ്ണിലേക്ക് ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഇത് അംഗീകരിക്കാനാകില്ലെന്നാണ് സെലൻസ്കിയുടെ നിലപാട്.
Comments