കീവ്: യുക്രെയ്‌നിന്റെ രണ്ട് നഗരങ്ങൾ പൂർണമായും പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് റഷ്യ. തെക്കൻ നഗരങ്ങളായ ഖേർസൺ, ബെർദ്യാൻസ്‌ക് എന്നീ നഗരങ്ങളാണ് റഷ്യ പിടിച്ചെടുത്തതായി അവകാശപ്പെടുന്നത്. ഖേർസണും ബെർദ്യാൻസ്‌കും പൂർണമായും നിയന്ത്രണത്തിലായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവും മേജർ ജനറലുമായ ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.
ഖേർസണിന് സമീപമുള്ള ഹെനിചെസ്‌ക്, ചൊർണോബയീവ്ക നഗരങ്ങളുടെ വ്യോമപാത പിടിച്ചെടുത്തതായും റഷ്യ അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഖേർസൺ പിടിച്ചെടുക്കാനുള്ള റഷ്യയുടെ ആക്രമണം അതിരൂക്ഷമായിരുന്നു. തെരുവുകളിൽ റഷ്യൻ ടാങ്കുകളും സാധാരണക്കാരുടെ തലയക്ക് മുകളിലൂടെ ഫൈറ്റർ ജെറ്റുകളും പായുന്നതായിരുന്നു സാഹചര്യം.
റഷ്യയ്‌ക്ക് പ്രതീക്ഷിച്ച വേഗത്തിൽ മുന്നേറാനായില്ലെന്ന വാദങ്ങൾ ഉയർന്നുവരുന്നതിനിടെയാണ് രണ്ട് നഗരങ്ങൾ പിടിച്ചടക്കിയെന്ന പ്രസ്താവനയുമായി റഷ്യ രംഗത്തെത്തിയത്. വടക്കുകിഴക്കൻ യുക്രെയ്‌നിലെ കാർകീവ് മേഖലയിൽ യുക്രെയ്‌ന്റെ സൈനിക റെജിമെന്റ് കീഴടക്കിയതായും അവിടെയുണ്ടായിരുന്ന 471 യുക്രെയ്ൻ സൈനികരെ പിടികൂടിയതായും കൊനാഷെങ്കോവ് പറഞ്ഞു.
യുക്രെയ്ൻ സൈനികർ വളരെയധികം പ്രചോദിതരാണെന്നും സുപ്രധാന സൈനിക ചുമതലകൾ വഹിക്കാൻ പ്രാപ്തരുമാണെന്നും നേരത്തെ ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം വിലയിരുത്തിയിരുന്നു. അതേസമയം റഷ്യൻ സേന അപ്രതീക്ഷിതമായ ക്ലേശങ്ങൾ നേരിടുന്നതായും യുദ്ധ കവചങ്ങൾ, വാഹനങ്ങൾ എന്നിവ പ്രയോഗിച്ചതിൽ കനത്ത നഷ്ടം സംഭവിച്ചതായും യുഎസിലെ മുതിർന്ന സേനാംഗങ്ങൾ വിലയിരുത്തി.















