കീവ്: യുക്രെയ്‌നിന് വീണ്ടും സഹായഹസ്തവുമായി അമേരിക്ക. 54 മില്യൺ ഡോളറാണ് അമേരിക്ക മാനുഷിക സഹായമായി പ്രഖ്യാപിച്ചത്. റഷ്യയുടെ അധിനിവേശത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനാണ് ഈ തുക എന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.
‘റഷ്യയുടെ ആക്രമണങ്ങൾക്കിടയിൽ വേർപിരിഞ്ഞ കുടുംബങ്ങളെ ഒന്നിപ്പിക്കാൻ സഹായിക്കുന്നതിനും, ആവശ്യമുള്ള യുക്രെയ്‌നിയക്കാർക്ക് ഭക്ഷണം, വെള്ളം, ആരോഗ്യ സംരക്ഷണം എന്നിവ നൽകുന്നതിനുമാണ് ഈ തുക’ എന്ന് ബ്ലിങ്കൻ പറഞ്ഞു.
പലായനം ചെയ്യുന്ന യുക്രെയ്ൻ പൗരന്മാർക്ക് അഭയം നൽകുന്ന അയൽ രാജ്യങ്ങളെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് അഭിനന്ദിക്കുന്നു. അഭയാർത്ഥികളെ സംരക്ഷിക്കാനും സഹായിക്കാനുമുള്ള അവരുടെ മനസ്സിനെ പിന്തുണയ്‌ക്കുന്നു എന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു.
2014ൽ റഷ്യ ആദ്യമായി യുക്രെയ്നെ ആക്രമിച്ചതിനുശേഷം യുഎസ് ഏകദേശം 405 മില്യൺ ഡോളർ മാനുഷിക സഹായമായി യുക്രെയ്നിന് നൽകിയിട്ടുണ്ടെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പറയുന്നു. അതേസമയം, യുക്രെയ്നിന് സൈനിക സഹായമായി 350 മില്യൺ ഡോളർ കൂടി അനുവദിച്ചതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചിരുന്നു. മാരകമായ പ്രതിരോധ ആയുധങ്ങൾ വാങ്ങിക്കുന്നതിനായി യുക്രെയ്‌ന് സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നതായി യുഎസ് ജനപ്രതിനിധി സഭ സപീക്കർ നാൻസി പെലോസി വ്യക്തമാക്കിയിരുന്നു.
Comments