ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയയെ കണ്ടെത്തി. കരീബിയൻ മേഖലയിലുള്ള ഒരു കണ്ടൽക്കാടിൽ നിന്നാണ് ഈ ബാക്ടീരിയയെ കണ്ടെത്തിയത്. സാധാരണ ഗതിയിൽ മൈക്രോസ്‌കോപ്പിലൂടെ മാത്രമേ ബാക്ടീരിയകളെ കാണാൻ സാധിക്കുകയുള്ളു. മൈക്രോമീറ്ററുകൾ മാത്രമേ ഇവയ്‌ക്ക് വലിപ്പമുണ്ടാവുകയുള്ളു. അത്രയും സൂക്ഷ്മമായ ജീവികളാണ് ബാക്ടീരിയകൾ. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ബാക്ടീരിയ സാധാരണ സൂക്ഷ്മകോശ ജീവികളെക്കാൾ 5000 മടങ്ങ് വലിപ്പമുള്ളതാണ്. അതായത് ഒരു കടലയോളം വലിപ്പം ഇതിനുണ്ട്.
കോശഘടനയിലും ഇതിന് സാധാരണ ബാക്ടീരിയകളുടേതിൽ നിന്ന് വ്യത്യാസമുണ്ട്. സാധാരണ ബാക്ടീരിയകളുടെ ജനിതകഘടന കോശത്തിനുള്ളിൽ സ്വതന്ത്രമായി വിന്യസിക്കപ്പെട്ടിരിക്കും. എന്നാൽ ഈ ബാക്ടീരിയകളുടെ ജനിതകഘടന കോശങ്ങൾക്കുള്ളിൽ ഒരു പ്രത്യേക ഘടനയ്‌ക്കുള്ളിൽ ശേഖരിക്കപ്പെട്ട നിലയിലാണ്. പ്രീപ്രിന്റ് ജേണലിലൂടെയാണ് ഈ കണ്ടെത്തലുകൾ പുറത്ത് വിട്ടിരിക്കുന്നത്.
ഏകകോശജീവികളായ പ്രോക്കാരിയോട്ട്, ബഹുകോശജീവികളായ യൂക്കാരിയോട്ട് എന്നിങ്ങനെയാണ് ഇവയുടെ ജനിതകഘടനയെ തിരിച്ചിരിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ബാക്ടീരിയ രണ്ട് വിഭാഗങ്ങളുടേയും അതിർവരമ്പിലാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇത്ര വലിപ്പത്തിലുള്ള ബാക്ടീരിയ എന്നത് തന്നെ കൗതുകകരമാണ്. ബാക്ടീരിയകളുടെ വലിപ്പത്തെക്കുറിച്ച് പൊതുവെയുള്ള ധാരണകൾ മാറാൻ സഹായിക്കുന്നതാണ് ഈ കണ്ടെത്തൽ എന്നാണ് ഗവേഷകർ പറയുന്നത്.
Comments