കൊച്ചി: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുരക്ഷാ ജീവനക്കാരെ നിയമിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചെന്ന് കഴിഞ്ഞയാഴ്ച സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
കുതിരവട്ടത്ത് നിരന്തരമായുണ്ടാകുന്ന സുരക്ഷാ വീഴ്ചയെ തുടർന്നായിരുന്നു വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതും സുരക്ഷാ ജീവനക്കാരെ അടിയന്തിരമായി നിയമിക്കാൻ സർക്കാരിനോട് നിർദേശിക്കുകയും ചെയ്തത്. മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസികൾ പരസ്പരം ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെടുകയും പിന്നീട് രണ്ട് അന്തേവാസികൾ ചാടിപ്പോകുകയും ചെയ്ത സംഭവവും ഉണ്ടായിരുന്നു. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു ഇത്. ഇത്തരം സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
11 വാർഡുകളുള്ള കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ 470ഓളം അന്തേവാസികളുണ്ട്. എന്നിട്ടും നാല് സുരക്ഷാ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. കോടതി ഇടപ്പെട്ട സാഹചര്യത്തിൽ എട്ട് പേരെ കൂടി നിയമിക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.
Comments