വിയന്ന: റഷ്യൻ പ്രധാനമന്ത്രി വ്‌ളാഡിമർ പുടിനും മറ്റ് റഷ്യൻ ഉദ്യോഗസ്ഥർക്കും എതിരായി ഓസ്‌ട്രേലിയ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നിലവിൽ വന്നു.പുടിനും റഷ്യൻ ഉദ്യോഗസ്ഥർക്കും ഏർപ്പെടുത്തിയ സാമ്പത്തിക,യാത്രാ നിരോധങ്ങൾ പ്രാബല്യത്തിൽ വന്നതായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ സ്ഥിരീകരിച്ചു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ, സുരക്ഷാ കൗൺസിലിലെ ഉദ്യോഗസ്ഥർ, വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു, പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ, ആഭ്യന്തര മന്ത്രി വ്ളാഡിമിർ കൊളോക്കോൾട്സെവ് എന്നിവർക്ക് എതിരേയാണ് ഉപരോധം.
കഴിഞ്ഞയാഴ്ച റഷ്യ യുക്രെയ്ൻ ആക്രമിച്ചതിനുശേഷം, ബെലാറൂസ് പ്രതിരോധ മന്ത്രി വിക്ടർ ഖ്രെനിൻ ഉൾപ്പെടെ 13 ബെലാറൂസ് പൗരന്മാർക്കും 350-ലധികം റഷ്യൻ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും ഓസ്ട്രേലിയ ഉപരോധം തീർത്തിരുന്നു.
റഷ്യൻ പ്രസിഡന്റിനും സംഘത്തിനും നേരെ ഉപരോധം തീർത്ത ഓസ്‌ട്രേലിയ യുക്രെയ്‌ന് യുദ്ധത്തിൽ സഹായം വാഗ്ദാനം ചെയ്തു.ഉഗ്രശേഷിയുള്ള പടക്കോപ്പുകൾ,വൈദ്യസഹായത്തിനുള്ള ഉപകരണങ്ങൾ,സാമ്പത്തിക സഹായം എന്നിവ നൽകാനുള്ള നാറ്റോയുടെ ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവന നൽകും.3 മില്യൺ യുഎസ് ഡോളറാണ് ഓസ്‌ട്രേലിയ സംഭാവന ചെയ്യാൻ തീരുമാനമെടുത്തത്.യുദ്ധത്തിനായുള്ള പടക്കോപ്പുകൾ നൽകുന്നത് സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു.
അതേസമയം അന്താരാഷ്‌ട്ര പേമെന്റ് ശൃംഖലയായ സ്വിഫ്റ്റിൽ നിന്ന് റഷ്യയിലെ മുൻ നിര ബാങ്കുകളെ പുറത്താക്കാൻ കാനഡയ്‌ക്കും യൂറോപ്യൻ യൂണിയനൊപ്പം അമേരിക്കയും തീരുമാനമെടുത്തിട്ടുണ്ട്. വിദേശ സാമ്പത്തിക ഇടപാടുകളിൽ നിന്ന് റഷ്യൻ ബാങ്കുകളേയും സാമ്പത്തിക സ്ഥാപനങ്ങളേയും മാറ്റി നിർത്തുകയാണ് ലക്ഷ്യം.
റഷ്യൻ വാർത്താ ഏജൻസികൾക്കും മാദ്ധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തി യൂറോപ്യൻ യൂണിയൻ ഉപരോധം കടുപ്പിച്ചിരുന്നു. റഷ്യൻ മാദ്ധ്യമങ്ങളായ ആർടി,സ്പുട്‌നിക് എന്നിവയ്‌ക്കാണ് വിലക്ക്. റഷ്യൻ വിമാനങ്ങൾ യൂണിയന്റെ വ്യോമപാതയിലൂടെ പറപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ഇതിന് പിന്നാലെയാണ് കൂടുതൽ ഉപരോധവുമായി ഓസ്‌ട്രേലിയ രംഗത്തെത്തിയത്.
Comments