കീവ്: അഞ്ചാം ദിനവും യുക്രെയ്ൻ നഗരങ്ങൾക്കുമേൽ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തിൽ, സമാധാന ചർച്ചകൾക്കായി യുക്രെയ്ൻ പ്രതിനിധി സംഘം ബെലറൂസിൽ എത്തിയതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പ്രിപ്യാറ്റ് നദിക്ക് സമീപമുള്ള ബെലാറഷ്യൻ-യുക്രെയ്ൻ അതിർത്തിയിൽ വെച്ചാണ് ചർച്ച നടക്കുന്നത്.
യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ്, പ്രസിഡന്റിന്റെ ഉപദേശകൻ മൈഖൈലോ പൊഡോലിയാക്, വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി മൈക്കോള ടോച്ചിറ്റ്സ്‌കി എന്നിവരാണ് യുക്രെയ്‌ന്റെ പ്രതിനിധി സംഘത്തിലുള്ളത്. പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി പ്രതിനിധി സംഘത്തിന്റെ ഭാഗമല്ല. യുക്രെയ്ൻ-റഷ്യ യുദ്ധം അഞ്ചാം ദിനത്തിലേയ്‌ക്ക് കടന്നപ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.
ഉടനടി വെടിനിർത്തലും റഷ്യൻ സേനയെ പിൻവലിക്കലും വേണമെന്നാണ് യുക്രെയ്ൻ പ്രതിനിധി സംഘത്തിന്റെ ആവശ്യം. ചർച്ച ആരംഭിക്കുന്നതിന് മുൻപായി സെലൻസ്‌കി റഷ്യൻ സൈനികരോട് ആയുധങ്ങൾ അടിയറവ് വയ്‌ക്കാൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, യുക്രെയ്‌ന് അംഗത്വം നൽകണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, യുക്രെയ്‌ന്റെ പ്രതിരോധം മൂലം റഷ്യയുടെ ആക്രമണം മന്ദഗതിയിലായെന്ന് യുകെ ഇന്റലിജൻസ് വിഭാഗം അറിയിച്ചിരുന്നു. നിലവിൽ റഷ്യൻ സൈന്യം കീവിന്റെ വടക്ക് നിന്നും 30 കിലോമീറ്റർ അകലെയാണെന്നും ഇന്റലിജൻസ് വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു. കാർക്കീവിലും, ചെർനിഹിവിലും ഏറ്റുമുട്ടൽ ശക്തമായി തുടരുന്നുണ്ടെങ്കിലും, നഗരങ്ങൾ ഇപ്പോഴും യുക്രെയ്‌ന്റെ നിയന്ത്രണത്തിലാണെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.
കുരുന്നുകൾ ഉൾപ്പെടെ ഇതുവരെ 352 സാധാരണക്കാരാണ് റഷ്യയുടെ ക്രൂരമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് എന്ന് യുക്രെയ്ൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. 116 കുട്ടികളടക്കം 1,684 പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുക്രെയ്ൻ സൈന്യത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ഇനിയും യുക്രെയ്ൻ സ്ഥിരീകരിച്ചിട്ടില്ല.
Comments