ന്യൂഡൽഹി: രാജ്യത്ത് കൊറോണ മൂന്നാം തരംഗം അവസാനിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഇന്ത്യയിലെ പ്രതിദിന കൊറോണ കണക്കുകൾ പതിനായിരത്തിൽ താഴെയാണ്. അതിനാൽ തന്നെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ ഇളവുകളും വരുത്തി. എന്നാൽ ജാഗ്രത കൈവിടരുതെന്നും നാലാം തരംഗം വൈകാതെ എത്തുമെന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
രാജ്യത്ത് കൊറോണ നാലാം തരംഗം ജൂൺ മാസത്തോടെ ആരംഭിച്ചേക്കുമെന്നാണ് ഐഐടി കാൻപൂരിലെ വിദ്യാർത്ഥികൾ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. അതായത് വെറും നാല് മാസത്തിനുള്ളിൽ നാലാം തരംഗം ആഞ്ഞടിച്ചേക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
കൊറോണ വാക്‌സിനേഷനിലൂടെ രാജ്യം തീർത്ത പ്രതിരോധവേലി നാലാം തരംഗത്തിന്റെ തീവ്രത കുറച്ചേക്കും. കൂടാതെ, പുതുതായി പൊട്ടിപ്പുറപ്പെടുന്ന വൈറസ് വകഭേദത്തിന്റെ വ്യാപന ശേഷി കണക്കിലെടുത്ത് മാത്രമെ വൈറസ് വ്യാപനത്തിന്റെ യഥാർത്ഥ തീവ്രത കണക്കുകൂട്ടാനാവൂ എന്നും പഠനത്തിൽ പറയുന്നു.
ഐഐടിയിലെ ഗണിതശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ സബറ പർഷാദ് രാജേഷ്ഭായ്, സുബ്ര ശങ്കർ ധർ, ശലഭ് എന്നിവർ സിംബാബ് വെയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഗൗസിയൻ വിതരണത്തിന്റെ മിശ്രിതം ഉപയോഗിച്ചാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ, ജൂൺ 22 ന് നാലാം തരംഗം ആരംഭിക്കുമെന്നും, ഓഗസ്റ്റ് 23 ഓടെ അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നും ഗവേഷകർ പറയുന്നു. ഒക്ടോബർ 24ന് നാലാം തരംഗം അവസാനിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
Comments