കീവ്: ജനവാസകേന്ദ്രങ്ങൾ ആക്രമിക്കില്ല എന്ന ഉറപ്പ് വീണ്ടും ലംഘിച്ച് റഷ്യ. കാർക്കീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ധാരാളം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.
‘റഷ്യൻ സൈന്യം ജനവാസകേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തുകയാണ്. കാർക്കീവിലെ ജനവാസ മേഖലയിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 11 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. മാത്രമല്ല, ധാരാളം ആളുകൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണം തുടരുന്നതിനാൽ, അടിയന്തര സഹായം പോലും എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ’ ഗവർണർ ഒലെഗ് സിനെഗുബോവ് അറിയിച്ചു.
സാധാരണക്കാരെ ആക്രമിക്കില്ലെന്ന് റഷ്യൻ സേന നേരത്തെ അറിയിച്ചിരുന്നു. എന്നാൽ യുദ്ധം ആരംഭിച്ച് അഞ്ച് ദിനങ്ങൾ പിന്നിടുമ്പോൾ, കുരുന്നുകൾ ഉൾപ്പെടെ ഇതുവരെ 352 സാധാരണക്കാരാണ് റഷ്യയുടെ ക്രൂരമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 116 കുട്ടികളടക്കം 1,684 പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുക്രെയ്ൻ സൈന്യത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ഇനിയും യുക്രെയ്ൻ സ്ഥിരീകരിച്ചിട്ടില്ല.
Comments