തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി നെഞ്ചുവേദനയെ തുടർന്ന് മരിച്ച സംഭവത്തിൽ സുരേഷിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടക്കുക.സബ് കലക്ടർ എം എസ് മാധവിക്കുട്ടിയുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാകും നടപടികൾ.
അതേസമയം, സുരേഷിനൊപ്പം പിടിയിലായ നാലു പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും സ്റ്റേഷന് മുൻപിൽ ഇന്നലെ രാത്രി വരെ പ്രതിഷേധിച്ചു. കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചതിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. പോലീസ് നടപടിയിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
സുരേഷ് കുമാറിനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ. പോലീസ് വാഹനത്തിൽ വലിച്ചിഴച്ച് കയറ്റിയെന്നും ദൃക്സാക്ഷികൾ ആരോപിച്ചു. എന്നാൽ, നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുരേഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പിന്നീട് മരണം സംഭവിക്കുകയായിരുന്നുമെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
മരണത്തിന് പിന്നാലെ സുരേഷിന്റേത് കസ്റ്റഡിമരണമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച പോലീസ് ഹൃദയാഘാതമാണ് മരണകാരണം എന്ന് ചൂണ്ടിക്കാട്ടി.
Comments