മാൻഡ്രിഡ്: റഷ്യൻ പൗരന്റെ കോടികളുടെ ആഡംബര ഉല്ലാസ നൗക കടലിൽ മുക്കാൻ ശ്രമിച്ച യുക്രെയ്ൻ പൗരൻ അറസ്റ്റിൽ. റഷ്യ യുക്രെയന് മേൽ നടത്തുന്ന അധിനിവേശത്തിൽ പ്രതിഷേധിച്ചാണ് യുക്രെയ്ൻ പൗരനായ ടാറസ് ഓസ്തപ്ചുക്ക് എന്ന 55 കാരൻ റഷ്യക്കാരന്റെ 58 കോടിയോളം വില വരുന്ന ആഡംബര ഉല്ലാസ നൗക നശിപ്പിക്കാൻ ശ്രമിച്ചത്. സ്‌പെയിനിലാണ് സംഭവം നടന്നത്.
റഷ്യൻ കമ്പനിയായ റോസോറോനി എക്‌സ്‌പോർട്ട് സിഇഒ അലക്‌സാണ്ടർ മിജീവിന്റെ ഉടമസ്ഥതയിലുള്ള ലേഡി അനസ്‌തേഷ്യ എന്ന ആഡംബര കപ്പലിൽ ഷിപ്പ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു ടാറസ്. റഷ്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് ഇയാൾ എഞ്ചിൻ റൂമിലേക്കുള്ള വാൾവുകൾ തുറന്നുവിട്ട് ആഡംബര ഉല്ലാസ നൗക മുക്കാനുള്ള ശ്രമമാണ് നടത്തിയെന്നാണ് റിപ്പോർട്ട്. കപ്പൽ മുക്കാനുള്ള ശ്രമത്തിനിടെ ഇയാളെ സ്പാനിഷ് സിവിൽ ഗാർഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഞാൻ ചെയ്ത പ്രവർത്തിയിൽ എനിക്ക് പാശ്ചാത്താപമില്ല, ഇനിയും അവസരം കിട്ടിയാൽ ഇത് തന്നെ ചെയ്യുമെന്നാണ് ടാറസ് കോടതിയിൽ പറഞ്ഞത്.തന്റെ റഷ്യൻ മുതലാളി ഒരു ആയുധ വ്യാപാരിയാണെന്നും യുക്രെയ്ൻ ജനങ്ങളെ കൊല്ലാൻ അയാൾ ആയുധം വിൽക്കുന്നതിനാലാണ് ഇത് ചെയ്തതെന്നും ടാറസ് കോടതിയിൽ വ്യക്തമാക്കി.
പത്ത് വർഷത്തോളമായി തന്റെ മുതലാളിക്ക് വേണ്ടി ഞാൻ ജോലി ചെയ്യുന്നു. ടിവിയിൽ യുദ്ധത്തിന്റെ ദൃശ്യങ്ങളിൽ കീവിലെ ഒരു കെട്ടിടത്തിൽ റഷ്യൻ ഹെലികോപ്റ്റർ കണ്ടു. അത് തന്റെ മുതലാളിയുടെ കമ്പനിയുടെ ഹെലികോപ്റ്ററായിരുന്നു. അവർ നിരപരാധികളെ ആക്രമിക്കുകയാണെന്ന് ടാറസ് പറഞ്ഞു. സ്‌പെയിനിൽ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഉടൻ യുക്രൈയിനിലേക്ക് പോയി റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ പങ്കെടുക്കും എന്ന് ടാറസ് കൂട്ടിച്ചർത്തു.
ആയുധങ്ങൾ, കപ്പലുകൾ, ടാങ്ക്, സായുധ വാഹനങ്ങൾ ഇവയുടെ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് റോസോറോനി എക്‌സ്‌പോർട്ട്‌സ് എന്നാണ് വിവരം.
Comments