കീവ്: റഷ്യ യുക്രെയ്ന് മേൽ ശക്തമായി പിടിമുറുക്കുന്നതായി സൂചന. നിരവധി നഗരങ്ങളെ പലഭാഗത്തു നിന്നും വളഞ്ഞുകൊണ്ട് ഒറ്റപ്പെടുത്തുന്ന രീതിയാണ് റഷ്യൻ സൈന്യം നടത്തുന്നത്. കരമാർഗ്ഗം കയറിയിട്ടുള്ള സൈനികരും ടാങ്കുകളും ജനവാസ മേഖലകളെ സ്തംഭിപ്പിക്കും വിധമാണ് മുന്നോട്ട് കയറ്റുന്നത്. ഒപ്പം ജനകീയ ചെറുത്തു നിൽപ്പുകളെ തകർക്കുമെന്ന പുടിന്റെ ആഹ്വാനവും വൻ രക്തചൊരിച്ചിലിനിടയാക്കുമെന്നാണ് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്.
ഇന്നലെ നടന്ന സമാധാന ചർച്ചകളിൽ റഷ്യൻ സൈന്യം വെടിനിർത്തുന്ന കാര്യം സംസാരിക്കാത്തതാണ് പുടിൻ അവസരമാക്കുന്നത്. കനത്ത ഷെല്ലുകൾ വർഷിച്ചാണ് സൈന്യം നീങ്ങുന്നത്. 64 കിലോമീറ്റർ ദൂരത്തോളം പരന്നുകിടക്കുന്ന തരത്തിൽ റഷ്യൻ സൈന്യം യുക്രെയ്നിനകത്ത് മുന്നോട്ട് നീങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ ശക്തമാണെങ്കിലും പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് പുടിൻ. യുക്രെയ്നെ നിരായുധ രാജ്യമാക്കി തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്ന ഭരണകൂടത്തെ സ്ഥാപിച്ച ശേഷമേ പിന്മാറൂ എന്ന പ്രഖ്യാപിത നയം നടപ്പാക്കുമെന്നാണ് റഷ്യൻ പ്രതിരോധ വകുപ്പും സ്ഥിരീകരിക്കുന്നത്. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവ് പിടിക്കാനായി കനത്ത ഷെല്ലാക്രമണമാണ് നടക്കുന്നത്. ഇതുവരെ 12 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
കീവ് നഗരം അടുത്ത മൂന്ന് ദിവസത്തിനകം റഷ്യൻ നിയന്ത്രണത്തിലേക്ക് എത്തുമെന്നാണ് അമേരിക്കൻ സെനറ്ററായ മാർകോ റൂബി മുന്നറിയിപ്പ് നൽകുന്നത്. വിവിധ രാജ്യങ്ങൾ ആയുധങ്ങൾ നൽകി യുക്രെയ്നെ ശക്തി പ്പെടുത്താൻ നോക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ വൈകിപ്പോയെന്നാണ് വിദഗ്ധർ പറയുന്നത്. സാധാരണക്കാരെ ദുരന്തത്തിലേക്ക് തള്ളിവിടാതിരിക്കാൻ യുക്രെയ്ന് കീഴടങ്ങൽ മാത്രമാണ് പോംവഴിയെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Comments