മെക്‌സിക്കോ: സ്വന്തം രാജ്യത്ത് റഷ്യൻ അധിനിവേശം തുടരുന്നതിനിടെ മോൺടെറിയിൽ നിന്ന് യുക്രെയ്‌ന് ഒരു ആശ്വാസവാർത്ത. മോൺടെറി ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ യുക്രേനിയൻ താരം എലീന സ്വിറ്റോലിന റഷ്യൻ താരം അനസ്‌തേഷ്യ പൊട്ടാപോവയെ പരാജയപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന അസ്വാരസ്യം റഷ്യൻ അധിനിവേശത്തിലേക്കും യുദ്ധത്തിലേക്കും നീങ്ങിയതിനിടെയായിരുന്നു ഇരുവരും കളിക്കളത്തിൽ ഏറ്റുമുട്ടിയത്.
ടൂർണമെന്റിലെ ഓപ്പൺ റൗണ്ട് മാച്ചിലാണ് ഇരുവരും ഏറ്റുമുട്ടിയത്. വിജയിച്ച ശേഷം തനിക്ക് ലഭിച്ച സമ്മാന തുക മുഴുവൻ യുക്രെയ്‌നിയൻ സൈന്യത്തിനായി സംഭാവന ചെയ്യുമെന്ന് എലീന സ്വിറ്റോലിന പറഞ്ഞു. ഒരു കൈ നെഞ്ചോട് ചേർത്തായിരുന്നു മത്സരശേഷം എലീന ആരാധകരെ അഭിവാദ്യം ചെയ്തത്. ഞാൻ എന്റെ രാജ്യത്തിന് വേണ്ടിയുളള ദൗത്യത്തിലായിരുന്നു എന്നായിരുന്നു മത്സരശേഷമുളള അഭിമുഖത്തിലെ അവരുടെ ആദ്യ പ്രതികരണം. എലീനയുടെ വാക്കുകൾ സ്റ്റേഡിയത്തിൽ ആരവം തീർക്കുകയും ചെയ്തു.
‘ഈ മത്സരം എന്നെ സംബന്ധിച്ച് വളരെ പ്രത്യേകത നിറഞ്ഞതാണ്, ഈ നിമിഷവും. വളരെ വിഷമഘട്ടത്തിലാണ് ഞാൻ, പക്ഷെ എനിക്ക് സന്തോഷമുണ്ട് ഞാൻ ഇവിടെ ടെന്നീസാണ് കളിച്ചത്.’ എലീന പറഞ്ഞു.
നമ്പർ വൺ സീഡായിട്ടാണ് എലീന ടൂർണമെന്റിനെത്തിയത്. യുക്രെയ്ൻ പതാകയുടെ നിറങ്ങളിലായിരുന്നു അവരുടെ വേഷവും. റഷ്യൻ താരത്തിനെതിരെ കളിക്കില്ലെന്ന നിലപാടിലായിരുന്നു എലീന. റഷ്യയുടെയും ബെലറൂസിന്റെയും താരങ്ങളോട് മത്സരിക്കില്ലെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇരുരാജ്യങ്ങളിലെയും താരങ്ങളെ സ്വന്തം പതാകയുടെ കീഴിൽ മത്സരിക്കാൻ അനുവദിക്കില്ലെന്നും നിഷ്പക്ഷ കളിക്കാരായി മാത്രമേ കണക്കാക്കൂവെന്നും എടിപിയും വുമൺ ടെന്നീസ് അസോസിയേഷനും നിലപാട് എടുത്തതോടെ ടൂർണമെന്റിൽ പങ്കെടുക്കാൻ എലീന തീരുമാനിക്കുകയായിരുന്നു.
Comments